തലശേരി: ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന പാനൂർ ഭാസ്കര ജ്വല്ലറി ഉടമ ഷബിൻ സഞ്ചരിച്ചിരുന്ന കാറിനുമുന്‍പിൽ വ്യാജ വാഹനാപകടം സൃഷ്ടിച്ച് രണ്ടരലക്ഷം രൂപ കവര്‍ന്ന കേസിൽ കൊള്ളസംഘം ഉപയോഗിച്ച രണ്ടു കാറുകളും വാടകയ്ക്കെടുത്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കഴിഞ്ഞദിവസം തലശേരിയിലെത്തിയ ഗോണിക്കുപ്പ എഎസ്ഐ സുബ്രഹ്മണ്യ വീക്ഷയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് അക്രമിസംഘം ഉപയോഗിച്ച കാറുകൾ വാടകയ്ക്കെടുത്തതാണെന്ന് വ്യക്തമായത്.
വടകര ജോയിന്റ് ആർടി ഓഫീസിൽ രജിസ്റ്റർ ചെയ്ത ഒരു വാഹനം വളയം സ്വദേശിനിയുടേതാണെന്ന് വ്യക്തമായിട്ടുണ്ട്. തിരൂരിൽ രജിസ്റ്റർ ചെയ്ത മറ്റൊരു വാഹനം ഇപ്പോൾ സുൽത്താൻ ബത്തേരിയിലേക്ക് ട്രാൻസ്ഫർ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾക്കായി കർണാടക പോലീസ് ഇന്നലെ രാവിലെ സുൽത്താൻ ബത്തേരിയിൽ എത്തിയിട്ടുണ്ട്. ഷബിന്റെയും സുഹൃത്തുക്കളുടേയും യാത്ര സംബന്ധിച്ച വിവരങ്ങൾ അക്രമിസംഘത്തിന് ചോർത്തിക്കൊടുത്ത പാനൂരിലെ ഹോട്ടൽ ജീവനക്കാരനെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇയാൾക്കെതിരേയുള്ള തെളിവുകൾ ശേഖരിച്ചുവരികയാണെന്നും വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും കർണാടക പോലീസ് അറിയിച്ചു.
അന്തർസംസ്ഥാന ശൃംഖലയുള്ള ഈ സംഘം ഇതിനുമുമ്പും സമാനരീതിയിലുള്ള കവർച്ചകൾ നടത്തിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നും വാഹനങ്ങൾ വാടകയ്ക്കെടുത്ത് കവർച്ച നടത്തിയശേഷം വാഹനം തിരിച്ചുനൽകുകയാണ് സംഘം ചെയ്തുവന്നത്. കർണാടകയിലേക്ക് ഉല്ലാസയാത്ര പോകുന്ന സംഘങ്ങളും ഹണിമൂൺ ട്രിപ്പിന് പോകുന്ന നവദമ്പതികളും വ്യാപാര ആവശ്യത്തിന് പോകുന്നവരുമാണ് ഇത്തരം സംഘങ്ങളുടെ ഇരകളാകുന്നത്.
റിമാൻഡിലുള്ള പ്രതികളുടെ ഫോൺകോൾ രേഖകൾ പരിശോധിച്ചതിൽനിന്ന് കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു. കർണാടകയിലേക്ക് പോകുന്നവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ അക്രമി സംഘത്തിന് കൈമാറുന്ന ഒന്നിൽ കൂടുതൽ സംഘങ്ങൾ വിവിധ പ്രദേശങ്ങളിൽ ഉള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമികളുടെ കൈകളിൽപ്പെട്ട് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട നവദമ്പതികളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.