തിരുവനന്തപുരം∙ സുപ്രീം കോടതി ഉത്തരവു പ്രകാരം പോക്സോ കേസുകൾ അന്വേഷിക്കാൻ വേണ്ടി മാത്രം സ്പെഷൽ ടാസ്ക് ഫോഴ്സിനായി ഇൗ മാസം തന്നെ പൊലീസിൽ 200 തസ്തികയുണ്ടാക്കും. 300 തസ്തികയാണ് തീരുമാനിച്ചതെങ്കിലും സർക്കാരിന്റെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ച് 100 തസ്തിക അടുത്ത വർഷത്തേക്ക് മാറ്റും. പുതുതായി തീരുമാനിച്ച സൈബർ ക്രൈം വിഭാഗത്തിന്റെ വരവും താമസിക്കും. സൈബർ, പോക്സോ അന്വേഷണ വിഭാഗങ്ങൾ ഒരുമിച്ചാണു വരുന്നതെന്നു തീരുമാനിച്ചെങ്കിലും പോക്സോ കാര്യത്തിൽ സുപ്രീംകോടതിയുടെ നിലപാടുള്ളതിനാൽ ഉടനെ വേണമെന്ന് തീരുമാനിക്കുകയായിരുന്നു.സുപ്രീം കോടതി നിർദേശം വന്നിട്ട് ഒരു വർഷമായെങ്കിലും കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളാണു പ്രത്യേക സംഘത്തെ തീരുമാനിക്കാത്തത്. കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്നായപ്പോഴാണു കേരളം നടപടിക്കു വേഗം കൂട്ടിയത്. പല സംസ്ഥാനങ്ങളും പുതിയ തസ്തികയുണ്ടാക്കാതെ നിലവിലുള്ള ഉദ്യോഗസ്ഥരെ വച്ച് സംഘമുണ്ടാക്കിയതിനെയും കോടതി വിമർശിച്ചിരുന്നു.
സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 19 വീതം ഉദ്യോഗസ്ഥരുടെ സംഘമാണു രൂപീകരിക്കുന്നത്. 4 ഡിവൈഎസ്പി തസ്തിക പുതിയതായി സൃഷ്ടിക്കും. 16 നർകോട്ടിക് ഡിവൈഎസ്പിമാർക്ക് പോക്സോ കേസ് അന്വേഷണച്ചുമതല നൽകും. സിഐ, എസ്ഐമാരുടെ തസ്തിക കൂടുതൽ സൃഷ്ടിക്കും. വർഷം 16.80 കോടി രൂപയുടെ ബാധ്യത സർക്കാരിന് ഉണ്ടാകും.