പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം സ്വന്തമാക്കിയ വിദ്യാർഥികളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ വൻ കുറവ്.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് 1. 21 ലക്ഷം വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ 44,363 വിദ്യാർഥികൾക്കാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുന്പോൾ 76,955 എ പ്ലസ് ആണ് ഇത്തവണ കുറഞ്ഞത്.
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടയവരിൽ മുന്നിൽ പെണ്‍കുട്ടികളാണ്. എ പ്ലസ് നേടിയ 44,363 പേരിൽ 32,511 പേരും പെണ്‍കുട്ടികളാണ്. വിജയ ശതമാനത്തിലും പെണ്‍കുട്ടികളാണ് മുന്നിൽ. പരീക്ഷയെഴുതിയെ ആകെ പെണ്‍കുട്ടികളിൽ 99.46 ശതമാനം പേർ വിജയിച്ചപ്പോൾ 99.06 ശതമാനം ആണ് ആണ്‍കുട്ടികളുടെ വിജയം.
കഴിഞ്ഞ വർഷം കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് നേട്ടം ലഭിച്ചതിനു കാരണം കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസുകൾ പൂർണമായും നടത്താൻ കഴിയാത്തതു മൂലം ഫോക്കസ് ഏരിയ കേന്ദ്രീകരിച്ച് ചോദ്യം തയാറാക്കിയതാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
നൂറുശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും ഇത്തവണ കുറവുണ്ടായി. സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലായി കഴിഞ്ഞ വർഷം 2,214 സ്കൂളുകൾക്കായിരുന്നു നൂറുമേനി നേട്ടം ലഭിച്ചത്. എന്നാൽ ഇത്തവണ 2,134 ആയി ചുരുങ്ങി.