ഇരിട്ടി: കർണ്ണാടയുടെ അധീനതയിലുള്ള ബ്രഹ്മഗരി വന്യജീവി സങ്കേത്തിൽ നിന്നും ബാരാപോൾ പുഴ കടന്ന് അയ്യൻകുന്ന്് പഞ്ചായത്തിലെ ജനവാസ മേഖലയിലും കൃഷിയിടത്തിലും എത്തുന്ന കാട്ടനകളെ പ്രതിരോധിക്കാൻ വനം വകുപ്പ് നടപടി തുടങ്ങി. നബാർഡ് നഹായത്തോടെ സംസ്ഥാനതിർത്തിയായ കൂട്ടുപുഴ മുതൽ ബാരാപോൾ വരെയുള്ള ഏഴ് കിലോമീറ്റർ ഭാഗങ്ങളിൽ തൂക്കുവേലി സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. നബാർഡ് സ്‌കീമിൽപ്പെടുത്തിയാണ് വേലി നിർമ്മിക്കുക . ഇതിനുള്ള രൂപ രേഖ വനം വകുപ്പ് നബാർഡിന് കൈമാറി. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കുന്നതിനായി പ്ലാനും എസ്റ്റിമേറ്റും ഉടൻ സമർപ്പിക്കും. ആറളം, കൊട്ടിയൂർവന്യജീവി സങ്കേതകളിൽ നിന്നും പഞ്ചായത്തിലെ മുടിക്കയം, പാറക്കപാറ മേഖലയിൽ എത്തുന്ന ആനക്കൂട്ടത്തെ പ്രതിരോധിക്കുന്നതിനായി ആറ് കിലോമീറ്റർ വനാതിർത്തിയിൽ സൗരോജ്ജവേലിയും നിർമ്മിക്കും . ഇതിനുള്ള മാസ്റ്റർ പ്ലാനും നബാർഡിന് സമർപ്പിച്ചിട്ടുണ്ട്.
കർണ്ണാടകത്തിൽ നിന്നും പുഴകടന്ന് എത്തുന്ന കാട്ടാനക്കൂട്ടങ്ങളാണ് പഞ്ചായത്തിലെ കച്ചേരിക്കടവ് പാലത്തിൻകടവ് ഭാഗങ്ങളിൽ വ്യാപക നാശം വരുത്തുന്നത്. മിക്കവാറും എല്ലാ ദിവസങ്ങളിലെങ്കിലും ആനക്കൂട്ടം കൃഷിയിടത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ലക്ഷങ്ങളുടെ കൃഷി നാശമാണ് ആനക്കൂട്ടം മേഖലയിൽ ഉണ്ടാക്കിയത്. കർണ്ണാടക വനത്തിൽനിന്നും പുഴ കടന്ന് എത്തുന്ന ആനക്കൂട്ടം ജനവാസം കുറഞ്ഞ മേഖകളിലെ കൃഷിയിടങ്ങളാണ് താവളമാക്കുന്നത്. ആനയുടേയും പന്നിയുടേയും ശല്യം കാരണം ഒന്നും കൃഷിചെയ്യാൻ പറ്റാഞ്ഞതിനാൽ വർഷങ്ങളായി കൃഷിയിറക്കാത ഭൂമി കാട് കയറി കിടക്കുകയാണ്.
മുടിക്കയം, പാറക്കാപാറ മേഖലകളിൽ ആറളം ,കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നിന്നുള്ള ആനകളാണ് കൂടുതലായി എത്തുന്നത്. ഇവിടങ്ങളിലും ലക്ഷക്കണക്കിനു രൂപയുടെ കൃഷിയാണ് കാട്ടന കൂട്ടം നശിപ്പിച്ചത്. ആറുകിലോമീറ്റർ വരുന്ന വനാതിർത്തിയിൽ സൗരോർജ്ജവേലി സ്ഥാപിക്കുന്നതിനുള്ള പദ്ധതി റിപ്പോർട്ടാണ് നബാർഡിന് സമർപ്പിത്. വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി നബാർഡിൽ നിന്നുള്ള ഫണ്ട് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പാലത്തിൻ കടവിൽ നടന്ന പ്രദേശ വാസികളുടേയും വനം വകുപ്പ് ഉദ്ധ്യോഗസ്ഥരുടേയും യോഗത്തിൽ എം എൽ എ അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയണമെന്ന് എം എൽ എ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ എം എൽ എക്ക് പുറമെ കൊട്ടിയൂർ റെയിഞ്ചർ സുധീർ നരോത്ത്, ഫോറസ്റ്റർ കെ. ജിജിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗംമേരി റെജി,പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, ഐസക്ക് ജോസഫ്, പാലത്തിൻകടവ്, കച്ചേരിക്കടവ് പള്ളി വികാരിമാറായ ജിന്റോ പന്തലാക്കൽ, മാത്യുനരിക്കുഴി എന്നിവരും പങ്കെടുത്തു.