സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ജൂലൈ 31 വരെയാണ് നിരോധനം. നിരോധനം തുടങ്ങുന്നതിനു മുന്‍പ് ഇതരസംസ്ഥാന ബോട്ടുകൾ കേരളതീരം വിട്ടു പോകണമെന്നു ഫിഷറീസ് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ട്രോളിംഗ് ബോട്ടുകൾ കടലിൽനിന്നു സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പോലീസും ഉറപ്പുവരുത്തും. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കും.
നിരോധന കാലത്ത് ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമാണ് അനുവദിക്കുക. കടലില്‍ പോകുന്ന തൊഴിലാളികള്‍ ആധാര്‍ കാര്‍ഡ് കൈവശം കരുതണം. നിരോധന കാലത്തെ പട്രോളിംഗിനായി ഫിഷറീസ് വകുപ്പ് ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.
വൈപ്പിനിലും അഴീക്കലുമാണ് ഇവ ബർത്ത് ചെയ്യുക. രക്ഷാപ്രവർത്തനങ്ങൾക്കായി ആറ് സീ റെസ്ക്യൂ ഗാർഡുകളുടെ സേവനം ഉണ്ടാകും. അടിയന്തര സാഹചര്യം നേരിടുന്നതിനു പ്രത്യേക പരിശീലനം നേടിയ റസ്ക്യൂ ഗാര്ഡുകളുണ്ടാകും.