ഇരിട്ടി : വന്യജീവി സങ്കേതങ്ങളുടെ ചുറ്റിലും ഒരു കിലോമീറ്റർ ദൂരത്തിൽ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി വിധി പ്രതിഷേധാർഹമാണെന്ന് സണ്ണി ജോസഫ് എംഎൽഎ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കർഷകരുടെയും ജനങ്ങളുടെയും പക്ഷത്തുനിന്ന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വനം മന്ത്രിയും പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. കേരളം ഇപ്പോൾത്തന്നെ വനവിസ്തൃതി കൂടിയ ഒരു പ്രദേശമാണ്. കേരളത്തിലെ ഭൂവിസ്തൃതിയിൽ 29 ശതമാനത്തിലധികവും വനമാണ്. ഇപ്പോൾത്തന്നെ വന്യജീവികളുടെ ശല്യം അസഹനീയമായി വർധിച്ചുവരുന്ന സന്ദർഭത്തിൽ കൂടുതൽ പ്രദേശങ്ങളെ ബഫർസോണാക്കുന്നത് വളരെയേറെ കഷ്ടനഷ്ടങ്ങൾക്ക് ഇടവരുത്തും. ഇക്കാര്യം മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ചിരുന്നു. സംസ്ഥാനസർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ഇക്കാര്യത്തിൽ ജനപക്ഷത്ത് നിന്നുകൊണ്ട് സുപ്രീം കോടതി വിധി റിവ്യൂ ചെയ്യുന്നതിനും തിരുത്തുന്നതിനും ആവശ്യമെങ്കിൽ അപ്പീൽ നൽകി കർഷകരുടെയും ജനങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.