കൊച്ചിയിലെ ഇന്നവേഷൻ സെന്റർ കൂടുതൽ വിപുലമാക്കാൻ ലോകത്തെ മുൻനിര ഐടി കമ്പനി ഐബിഎം. പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഐബിഎം പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.
ഇന്നവേഷൻ സെന്ററിന്റെ ഭാഗമായി അക്കാദമിക്, ഐടി സ്ഥാപന പങ്കാളിത്തമുള്ള പുതിയ ഇക്കോ സിസ്റ്റം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. വ്യവസായ, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണ ലഭിക്കും. സർവകലാശാല, ഐടി കമ്പനി എന്നിവ ഇതിന്റെ ഭാഗമാകും. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സേവനവും ഉൽപ്പന്നവും ലഭ്യമാക്കും. രണ്ടായിരംപേർക്ക് തൊഴിൽ നൽകാനാകും. കൊച്ചി ഗിഫ്റ്റ് സിറ്റി യാഥാർഥ്യമാകുന്നതോടെ കാക്കനാട് ഇൻഫോപാർക്കിലെ ഇന്നവേഷൻ സെന്റർ വേഗത്തിൽ വികസിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഐബിഎം ജനറൽ മാനേജർ (ആട്ടോമേഷൻ) ദിനേശ് നിർമൽ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവരും പങ്കെടുത്തു.