കേളകം: ആയുർവേദ സസ്യങ്ങളുടെ പരിപാലനവും വളർത്തലും ജീവിതചര്യയായി ഏറ്റെടുത്തിരിക്കുകയാണ് കേളകം പൂവത്തിൻചോലയിലെ പവിത്രൻ ഗുരുക്കൾ. കാട്ടുപന്നിയെ തുരത്താനുള്ള ചെടി പോലും ഇദ്ദേഹത്തിന്റെ വീടിനോടുചേർന്നുള്ള മുക്കാൽ ഏക്കറോളമുള്ള തോട്ടത്തിലുണ്ട്. സ്വദേശിയും വിദേശിയും അത്യപൂർവഇനങ്ങളുമൊക്കെയായുള്ള ആയിരത്തിലധികം ഔഷധസസ്യങ്ങളാണ് ഇദ്ദേഹം പരിപാലിച്ചുവളർത്തുന്നത്. കൃഷിയിടത്തിലേക്കും മറ്റുമുള്ള കാട്ടുപന്നിയുടെ കടന്നുവരവ് തടയുന്നതാണ് കൊടുവേലിയെന്ന സസ്യമെന്ന് പവിത്രൻ ഗുരുക്കൾ പറയുന്നു. കൊടുവേലി കൃഷിയിടത്തിന്റെ അതിരുകളിലും കാട്ടുപന്നി കടന്നുവരുന്ന വഴികളിലും നട്ടുപിടിപ്പിച്ചാൽ മാത്രം മതിയാകും. മുന്നിൽ കാണുന്ന ചെടികളെല്ലാം കുത്തിനിരത്തി തിന്നുകൊണ്ട് സഞ്ചരിക്കുന്ന കാട്ടു പന്നി ഒരിക്കലെങ്കിലും കൊടുവേലി രുചിച്ചുനോക്കിയൽ ജീവിതകാലത്തിൽ ഒരിക്കൽ പോലും പിന്നീട് ഈ വഴി വരില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
ഏറെ പരിചിതമായ കറിവേപ്പില, തുമ്പ, മന്ദാരം, പിച്ചകം, അമ്പാഴം, കറ്റാർവാഴ തുടങ്ങി അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന അർബുദനാശിനിയും മണി തക്കാളിയും വരെയുണ്ട് പവിത്രൻ ഗുരുക്കളുടെ ഔഷധസസ്യ കലവറയിൽ. പാടത്തും പറമ്പിലും ചിരപരിചിതരായ തുമ്പ പോലും ഔഷധമൂല്യത്തിന്റെ കാര്യത്തിൽ നിസാരമല്ലെന്ന് ഇദ്ദേഹം പറയുന്നു. അണുനാശത്തിനും തേൾ വിഷത്തിനും അത്യുത്തമമാണിത്. കരിന്തുമ്പയുമുണ്ട് ഇവിടെ. മലയാളികൾ പുറത്തു പറയാൻ മടിക്കുന്ന മൂലക്കുരു പോലുള്ള രോഗങ്ങളുടെ ചികിത്സയിൽ ഇതിന് ഏറെ പ്രാധാന്യമുണ്ട്. ഔഷധ സസ്യങ്ങളുടെ പ്രാധാന്യം, അനിവാര്യത, പരിപോഷണ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ മാർഗനിർദേശം നൽകാനും പുതുതലമുറയ്ക്ക് അവബോധം നൽകാനും നിരന്തരം പരിശ്രമിക്കുന്ന വ്യക്തികൂടിയാണ് പവിത്രൻ ഗുരുക്കൾ.
പനി ചികിത്സയ്ക്കുള്ള ദശപുഷ്പം, വേദന ശമിപ്പിക്കാൻ അയമോദകം, മുറിവിന് അയ്യംപന, പഴുതാര തുടങ്ങിയ ഒരുവിധപ്പെട്ട വിഷങ്ങളെയോക്കെ പ്രതിരോധിക്കാൻ കെൽപ്പുള്ള വിഷമൂലി, വിഷപ്പച്ച, വെളുത്തുള്ളി ചെടി, അണലിവേഗം, കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന മർമ്മാണ്ടി, നേത്രപൂട്ട്, കായാമ്പൂ, ചൊറി മാറ്റാൻ ഉപയോഗിക്കുന്ന അമുക്കുരം തുടങ്ങിയ ഔഷധസസ്യങ്ങൾ വീട്ടിൽ തന്നെ വളർത്തിയാൽ ഇടയ്ക്കിടയ്ക്ക് ഡോക്ടറെ ചെന്നു കാണേണ്ട അവസ്ഥ ഒഴിവാക്കാമെന്നാണ് പവിത്രൻ ഗുരുക്കൾ പറയുന്നത്.
ജീവിതശൈലി രോഗമായ പ്രമേഹത്തിനും ഔഷധസസ്യങ്ങൾ പ്രതിവിധി തരും. കാട്ടുപാവൽ, മലംകിരിയത്ത് തുടങ്ങിയവ പ്രമേഹത്തെ പ്രതിരോധിക്കാൻ ഏറെ സഹായകരമാണ്. ഹൃദ്രോഗങ്ങൾക്ക് ഔഷധമായി ആനച്ചവിട്ടിയും നീർമരുതുമുണ്ട്. മൂത്രക്കല്ല് പോലുള്ള അസുഖങ്ങൾക്ക് ഉപയോഗിക്കാവുന്ന കല്ലുരുക്കിയും ഇവിടെയുണ്ട്. മർമ ചികിത്സയ്ക്കുള്ളതും ഗർഭാശയരോഗങ്ങൾക്കുള്ള പ്രതിവിധിയായി ഉപയോഗിക്കുന്ന പച്ചോറ്റി പോലുള്ള സസ്യങ്ങളും നാഡീരോഗങ്ങളെ ശമിപ്പിക്കാനുള്ള സസ്യങ്ങളും ലൈംഗിക ഉത്തേജനം സാധ്യമാക്കുന്ന കസ്തൂരി വെണ്ട പോലുള്ള അപൂർവയിനം ചെടികളും തോട്ടത്തിലുണ്ട്.
രോഗപ്രതിരോധത്തിനായും ജീവിതശൈലിയുടെ ഭാഗമായുള്ള മരുന്നായും ആദിവാസിജനത ഉപയോഗിക്കുന്ന അപൂർവയിനം സസ്യശേഖരവും ഇദ്ദേഹത്തിന് സ്വന്തം. കറുത്ത കുറിഞ്ഞിയും ആരോഗ്യപച്ചയുമെല്ലാം ഇക്കൂട്ടത്തിലുള്ളതാണ്. ഒരു ദിവസം ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും ആരോഗ്യപച്ച കഴിച്ചാൽ അത് ഉണർവിനെ ബാധിക്കില്ലെന്ന് ഗുരുക്കൾ സാക്ഷ്യപ്പെടുത്തുന്നു. കരിമുത്തിൾ, ചുരുളി, സോമലത, മദനപ്പൂ തുടങ്ങി വേറെയുമുണ്ട് പേരിലും വ്യത്യസ്തരായ സസ്യവർഗങ്ങൾ ഇവിടെ. സൗന്ദര്യവർധക വസ്തുക്കളിൽ ഉപയോഗിക്കുന്ന കാട്ടിഞ്ചിയും ഇക്കൂട്ടത്തിലെ പ്രമുഖനാണ്.
കുരുമുളകിനേക്കാൾ രണ്ടിരട്ടി എരിവുള്ള ചെറുതിപ്പിലിയും തോട്ടത്തിലെ അംഗമാണ്. കഫക്കെട്ടിനും ശ്വാസംമുട്ടലിനും ഇത് ഏറെ ഗുണകരമാണ്. ഔഷധസസ്യങ്ങൾ വളർത്തുക മാത്രമല്ല അത് മറ്റുള്ളവരിലേക്ക് എത്തിക്കാനും ഗുരുക്കൾ മുൻകൈയെടുക്കുന്നു. ആയിരം തൈകളാണ് ഗുരുക്കൾ സമീപ പ്രദേശത്ത് വിതരണം ചെയ്തത്. നിലവിൽ ട്രഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ് പവിത്രൻ ഗുരുക്കൾ.