ആനകളും സ്ത്രീകളും വിശേഷവാദ്യക്കാരും അക്കരെ കൊട്ടിയൂരിൽ നിന്ന് മടങ്ങി. ഇനി ഗൂഢപൂജകളുടെ നാളുകൾ. തിങ്കളാഴ്ച ഉച്ചശ്ശീവേലിയോടെയാണ് അക്കരെ കൊട്ടിയൂരിൽ നിന്ന് സ്ത്രീകൾ പിൻവാങ്ങിയത്. ശീവേലിക്കുശേഷം ആനയൂട്ട് നടത്തി. തിരുവഞ്ചിറ വലംവെച്ച് പഴവും ചോറുരുളകളും സ്വീകരിച്ച് സ്വയംഭൂവിനുമുന്നിൽ നമസ്കരിച്ച് ആനകൾ പടിഞ്ഞാറെ നടവഴി അക്കരെ സന്നിധാനം വിട്ടു.
കലംപൂജകൾക്കാവശ്യമായ മൺകലങ്ങൾ നല്ലൂരാൻ സ്ഥാനികന്റെ നേതൃത്വത്തിൽ മുഴക്കുന്നിൽനിന്ന് മകംനാളായ തിങ്കളാഴ്ച വൈകിട്ടോടെ ഗണപതിപ്പുറത്തെ നുച്ചിലക്കാട്ട് എത്തിച്ചു. രാത്രി ഇരുട്ടിൽ മുങ്ങിയ ക്ഷേത്രസങ്കേതത്തിലേക്ക് പടിഞ്ഞാറെ നടയിലൂടെ നല്ലൂരാനും സംഘവും കലങ്ങളുമായി എത്തി. തിരുവഞ്ചിറയിൽ മൂന്നുതവണ വലംവെച്ച് കരിമ്പനയ്ക്കൽ ചാത്തോത്ത് കയ്യാലയിലെ പ്രത്യേക അറയിൽ കലങ്ങൾ സമർപ്പിച്ചു. സംഘത്തിലെ നല്ലൂരാൻ സ്ഥാനികൻ മാത്രം അക്കരെ കൊട്ടിയൂരിൽ തങ്ങി പൂജയ്ക്കാവശ്യമായ കലങ്ങൾ എത്തിച്ചുനൽകും. അർധരാത്രി അക്കരെ ക്ഷേത്രത്തിലെ ദീപങ്ങളണച്ച് അന്ധകാരത്തിൽ കലംപൂജകൾ തുടങ്ങി.
previous post