വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കാലവർഷം കൂടുതൽ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ നിന്നും കരയിലേക്ക് വീശുന്ന കാലവർഷക്കാറ്റ് ശക്തിപ്പെട്ടതാണ് മഴ ശക്തമാകാൻ കാരണം.
പകൽ മഴ കുറയുകയും രാത്രി മഴ ശക്തമാവുകയും ചെയ്യും. മേയ് 29 നു തന്നെ കാലവർഷം കേരളത്തിലെത്തിയെങ്കിലും കാലവർഷക്കാറ്റിന്റെ ഗതിയും ശക്തിയും അനുകൂലമാകാതിരുന്നതിനാലാണ് കാര്യമായ തോതിൽ ഇതുവരെ മഴ ലഭിക്കാതിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ കാറ്റ് ശക്തിപ്പെട്ടു. വരും ദിവസങ്ങളിൽ ഇത് കൂടുതൽ ശക്തിപ്പെടുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
ശനിയാഴ്ച വരെ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിൽ ബുധനാഴ്ച വെള്ളിയാഴ്ചയും കാസർഗോഡ് ജില്ലയിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.