കോവിഡിനും ഷിഗെല്ലയ്ക്കും വെസ്റ്റ് നൈൽ ഫീവറിനും പുറമെ തൃശൂർ ജില്ലയിൽ പനിയും പടരുന്നു. രണ്ടു ദിവസത്തിനുള്ളിൽ ജില്ലയിലെ ആശുപത്രികളിൽ പനിക്ക് ചികിത്സതേടിയത് തൊള്ളായിരത്തോളം പേരാണ്. ഈ മാസം ഒന്ന്, രണ്ട് തീയതികളിൽ യഥാക്രമം 388 പേരും 495 പേരും പനിക്ക് ചികിത്സതേടി.
ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ സംശയലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തുന്നവരുമുണ്ട്. രണ്ടുപേർക്ക് ഡെങ്കിപ്പനിയുടെയും, നാലുപേർക്ക് എലിപ്പനിയുടെയും സംശയലക്ഷണങ്ങളുണ്ടായിരുന്നു. ഒരാൾക്ക് എലിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. മഴയും കാലാവസ്ഥയിലെ മാറ്റങ്ങളുമെല്ലാം പനി കൂടുന്നതിന് കാരണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
മഴക്കാലം പൊതുവെ പനിക്കാലം കൂടിയായതിനാൽ ജാഗ്രത പാലിക്കണമെന്നും കോവിഡ് ഭീതി ഒഴിഞ്ഞിട്ടില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ മുൻകാലങ്ങളിലേതെന്നപോലെ കർശനമായി പാലിക്കണമെന്നും ഡോക്ടർമാരും ആരോഗ്യവകുപ്പും ഓർമിപ്പിക്കുന്നു.