കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ കോർപ്പറേഷൻ നിർമിക്കുന്ന മൽട്ടിലെവൽ പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണം നിലച്ചിട്ട് മാസങ്ങളായി. അനധികൃത പാർക്കിങ്ങിൽ നഗരം വീർപ്പ് മുട്ടുമ്പോഴും മൾട്ടിലെവൽ പാർക്കിങ് കേന്ദ്ര നിർമാണം എങ്ങുമെത്തിയില്ല.
നേരത്തെ ആറ് മാസത്തിനകം നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു മേയർ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർമാണം പ്രവർത്തി ഏറെക്കാലം നിലച്ചു. പുനരാരംഭിച്ചെങ്കിലും വീണ്ടും നിലച്ചു.
മരാമത്ത് പണി നാലുമാസത്തിനുള്ളിലും പാർക്കിങ് സമുച്ചയം ആറുമാസംകൊണ്ടും പൂർത്തിയാക്കുമെന്നായിരുന്നു വാഗ്‌ദാനം. പ്രഖ്യാപനങ്ങളെല്ലാം വെറുതെയായി.
സ്റ്റേഡിയം കോർണറിലെ സ്വാതന്ത്ര്യസമര സ്തൂപത്തിന് സമീപത്തും ഫോർട്ട് റോഡിലെ പിതാംബര പാർക്കിലുമാണ് അത്യാധുനിക പാർക്കിങ് സമുച്ചയം ഒരുക്കാൻ തീരുമാനിച്ചത്.
‘അമൃത്’ പദ്ധതിയിൽ ഉൾപ്പെടുത്തി 11 കോടി ചെലവിൽ കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതി എങ്ങുമെത്താതെ പോയത് ഭരണസമിതിയുടെ അനാസ്ഥകാരണമാണ്.
പിതാംബര പാർക്കിൽ തുടങ്ങുമെന്ന് പറഞ്ഞ പാർക്കിങ് സമുച്ചയത്തിന്റെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. നിർമാണത്തിനായി വലിയ കുഴികൾ എടുത്തിരുന്നു. കാൽനടയാത്രക്കാർക്ക് കുഴി ഭീഷണിയായതോടെ മൂടി.