ആറളത്ത് സര്‍ക്കാര്‍ പണം അനുവദിച്ചു ടെന്‍ഡര്‍ നടപടികളിലേക്ക് കടന്ന ആനമതില്‍ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് സണ്ണി ജോസഫ് എംഎല്‍എ. ആന മതില് നിര്‍മിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പാണ് 22 കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയത്. ഈ പ്രവൃത്തി ചെയ്യുന്നതിന് സാങ്കേതിക വൈദഗ്ധ്യം ഇല്ലാത്തതുകൊണ്ടാണ് പദ്ധതി നിര്‍വഹണത്തിന് പൊതുമരാമത്ത് കെട്ടിടനിര്‍മാണ വിഭാഗത്തെ ഏല്‍പ്പിച്ചത്. അവര്‍ പണം മുഴുവൻ മുന്‍കൂട്ടി കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അതിനെ പട്ടികവര്‍ഗ വികസന വകുപ്പ് പ്ലാനിംഗ് ബോര്‍ഡിന്റെ അനുമതി ചോദിച്ചു. പകുതി പണം കെട്ടിവച്ചാല്‍ മതിയെന്നും അതിന് 11 കോടി രൂപ കെട്ടിവയ്ക്കാനും അനുമതി നല്കി. അനുമതി നല്കുന്ന നടപടിക്രമം ഒരു വര്‍ഷം നീണ്ടു. അതേതുടര്‍ന്നാണ് ആറളത്തെ കുറച്ചാളുകള്‍ ഹൈക്കോടതിയില്‍ പോയി ആന മതില് പ്രവൃത്തി വേഗത്തിലാക്കണമെന്നുള്ള അപേക്ഷ നല്‍കിയത്.
അപേക്ഷയില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെ എതിര്കക്ഷിയായിക്കൊണ്ട് കൊടുത്ത അപേക്ഷയില്‍ ഹൈക്കോടതി 18 മാസം കൊണ്ട് ആനമതില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടു. ആ ഉത്തരവിനെതിരേ ഉദ്യോഗസ്ഥ തലത്തില്‍ ആലോചന നടത്തി. ആ ഉത്തരവ് പ്രായോഗികമല്ലെന്നുപറഞ്ഞ് അത് പുനഃ പരിശോധിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ഹര്‍ജി സർക്കാരിന്റെ ഭാഗത്തുനിന്ന് കൊടുത്തിരുന്നു. ആ ഹര്‍ജി നിലനില്‍ക്കെയാണ് ആറളത്ത് കൂടാളിയിലുള്ള ഒരു ചെത്തുതൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ആ സമയത്ത് നാട്ടുകാരില്‍ പ്രതിഷേധം ശക്തിപ്പെടുകയും മൂന്നു മന്ത്രിമാര്‍ സ്ഥലത്ത് വരികയും ജനപ്രതിനിധികളുടെയും സ്റ്റേറ്റ് ലെവല്‍ ഉദ്യോഗസ്ഥന്മാരുടെയും പട്ടികവര്‍ഗ വികസന ഡയറക്ടര്‍, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍, എക്സിക്യുട്ടീവ് എൻജിനീയര്‍, കളക്ടര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഡിഎഫ്ഒ തുടങ്ങിയവരുടെ യോഗം മൂന്നു മന്ത്രിമാരുടെ സാന്നിധ്യത്തില്‍ കെ. കെ ശൈലജ എംഎല്‍എയുടെയും പേരാവൂര്‍ എംഎല്‍എയുടെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും വിവിധ സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ചേർന്നു.
അവിടെവച്ച് ഞാന്‍ തന്നെ നിര്‍ദേശിച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ കൊടുത്തിരിക്കുന്ന റിവ്യൂ പെറ്റീഷന് പിന്‍വലിക്കണം, പിന്‍വലിച്ച് ആന മതില് തന്നെ നിര്‍മിക്കുന്നതിനുള്ള തീരുമാനം ഉണ്ടാകണമെന്നും പറഞ്ഞു ആ തീരുമാനം എടുക്കുകയും അതിനുശേഷം നടപടികള്‍ മുന്നോട്ടുപോയി എന്ന് മന്ത്രിമാര്‍ തന്നെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതിയില്‍ ഉദ്യോഗസ്ഥര്‍ കൊടുത്തിരുന്ന റിവ്യൂ പെറ്റീഷന് പിന്‍വലിച്ചില്ല. അവര്‍ അത് തുടര്‍ന്നു. ഹൈക്കോടതിയില്‍നിന്ന് റിവ്യൂ പെറ്റീഷന് അനുകൂലമായി. ആന പ്രതിരോധ കോണ്‍ക്രീറ്റ് കം കരിങ്കല്‍ മതില് വേണ്ട പകരം ഹാഗിംങ് ഫെന്‍സിംഗ് മതി എന്ന ഒരു ഉത്തരവ് ഇപ്പോള്‍ സമ്പാദിച്ചിരിക്കുകയാണ്.
എന്നാല്‍ ആ ഉത്തരവിന്റെ ബലത്തില്‍ അത് നടപ്പിലാക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ വിളിച്ചു ചേര്‍ത്തിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുന്നു മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും കണ്ട് ആന മതില് തന്നെയാണ് ആവശ്യം എന്ന കാര്യം പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് സർക്കാർ ഇക്കാര്യത്തില്‍ ഇടപെടുക തന്നെ വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.