രാജ്യത്തെ പിടിച്ചുലച്ച കടുത്ത വൈദ്യുതക്ഷാമത്തിനിടയാക്കിയ കെടുകാര്യസ്ഥതയ്ക്ക് ഒടുവിൽ കൽക്കരി ഇറക്കുമതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഏഴ് വർഷത്തിനിടെ ആദ്യമായാണ് ഇറക്കുമതി. ജൂലൈ–- ആഗസ്‌ത് മാസങ്ങളിൽ രാജ്യത്ത് വീണ്ടും വൈദ്യുതി ക്ഷാമം ഉണ്ടാകാമെന്ന റിപ്പോർട്ടിന്റെ പശ്‌ചാത്തലത്തിൽ കൽക്കരി ഇറക്കുമതി ചെയ്യാൻ കോൾ ഇന്ത്യയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. നടപ്പുവർഷം റെക്കോഡ് ഉൽപ്പാദനമുണ്ടായിട്ടും കൽക്കരി വിതരണത്തിൽ കേന്ദ്ര സർക്കാരിനുണ്ടായ പാളിച്ചയും ആസൂത്രണത്തിലെ വീഴ്‌ചയുമാണ് ഇറക്കുമതിക്ക് സാഹചര്യമൊരുക്കിയത്.
ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൽക്കരി ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. 2021–-22 സാമ്പത്തികവർഷത്തിൽ 776.26 ദശലക്ഷം ടൺ കൽക്കരിയാണ് ഉൽപ്പാദിപ്പിച്ചത്. 2020–-21ൽ ഉൽപ്പാദനം 716.08 ദശലക്ഷം ടണ്ണായിരുന്നു. 21–-22 വർഷത്തിൽ 8.54 ശതമാനം വർധനയുണ്ടായി. ഇന്ത്യയുടെ കൽക്കരി ഉൽപ്പാദനശേഷി 1500 ദശലക്ഷം ടണ്ണാണ്. ഇതിന്റെ പകുതി മാത്രമാണ് ഉൽപ്പാദനം. വിതരണത്തിലെ പാളിച്ച കാരണം കഴിഞ്ഞ വർഷം ഒക്‌ടോബറിലും ഇക്കഴിഞ്ഞ ഏപ്രിലിലും രാജ്യം കടുത്ത വൈദ്യുതി ക്ഷാമം നേരിട്ടു. പല സംസ്ഥാനത്തും മണിക്കൂറുകൾ നീണ്ട പവർകട്ട് പ്രഖ്യാപിച്ചു. താപവൈദ്യുത നിലയങ്ങളിലെ കൽക്കരി ശേഖരത്തിലുണ്ടായ കുറവാണ് പ്രതിസന്ധിയുണ്ടാക്കിയത്
ഏപ്രിലിലെ പ്രതിസന്ധിയെ തുടർന്ന് കൽക്കരി ഇറക്കുമതിക്ക് സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിരുന്നു. പല സംസ്ഥാനങ്ങളും ടെൻഡർ നടപടിയിലേക്ക് നീങ്ങുകയും ചെയ്‌തു. ഇതെല്ലാം റദ്ദാക്കിയാണ് കോൾ ഇന്ത്യയോട് കൽക്കരി ഇറക്കുമതി ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടത്. എല്ലാ വൈദ്യുതനിലയത്തിലുമായി 207 ലക്ഷം ടൺ കൽക്കരിയാണ് ശേഷിക്കുന്നത്. ആഗസ്‌തിൽ രാജ്യത്ത് 214 ജിഗാവാട്ട് വൈദ്യുതി ആവശ്യകതയുണ്ടാകാം. ജൂലൈ–- സെപ്‌തംബർ കാലയളവിൽ 197.3 ദശലക്ഷം ടൺ കൽക്കരിയും ആവശ്യമായി വരും. എന്നാൽ, 154.7 ദശലക്ഷം ടൺ കൽക്കരി ലഭ്യതയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 42.5 ദശലക്ഷം ടൺ കുറവുണ്ടാകും. കാലവർഷം കൽക്കരി ഖനനത്തെയും നീക്കത്തെയും ബാധിച്ചാൽ സ്ഥിതി കൂടുതൽ വഷളാകും. ഈ സാഹചര്യത്തിലാണ് ഇറക്കുമതി.