ഗവ. എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത് കുടിവെള്ളത്തിൽനിന്നാണെന്ന് സൂചന. ഹോസ്റ്റലിലെ വെള്ളത്തിൽനിന്നാണോ പുറത്തുനിന്നാണോ പകർന്നതെന്നതിൽ പരിശോധന നടത്തിവരുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷവകുപ്പും ഹോസ്റ്റലിലും കോളജിലും പരിശോധന നടത്തി. കുടിവെള്ളവും ഭക്ഷണപദാർഥങ്ങളും പരിശോധനക്ക് എടുത്തിട്ടുണ്ട്. കുടിവെള്ളത്തിന്‍റെ പരിശോധനഫലം നാല് ദിവസത്തിനുള്ളിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷവകുപ്പ് അസിസ്റ്റന്‍റ് കമീഷണർ പി.യു. ഉദയശങ്കർ പറഞ്ഞു. രണ്ട് ഹോസ്റ്റലിലായി 500 ആൺകുട്ടികളും 450 പെൺകുട്ടികളുമാണ് താമസം.
തൃശൂര്‍ ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥികള്‍ വയറിളക്കം, വയറുവേദന, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങളോടെ ഒരാഴ്ച മുമ്പ് ചികിത്സ തേടിയതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കോളജ് ഹോസ്റ്റലും മെസുകളും സന്ദര്‍ശിച്ചിരുന്നു. ലക്ഷണങ്ങളുള്ള വിദ്യാർഥികളില്‍നിന്ന് വിവരങ്ങള്‍ നേരിട്ട് ശേഖരിക്കുകയും രോഗവ്യാപനം തടയാനുള്ള മാർഗനിർദേശങ്ങള്‍ നല്‍കുകയും ചെയ്തു. രോഗലക്ഷണമുള്ള രണ്ട് വിദ്യാർഥികളുടെ മലം പരിശോധിച്ചതില്‍നിന്നുമാണ് ഒരുവിദ്യാർഥിക്ക് ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചത്. സ്ഥിതി നിലവിൽ നിയന്ത്രണവിധേയമാണെന്ന് ഡി.എം.ഒ ഡോ. എൻ.കെ. കുട്ടപ്പൻ ‘മാധ്യമ’ത്തോട് പറഞ്ഞു.