സാന്പത്തിക പ്രതിസന്ധിയെ തുടർന്നു സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടൽ നിശ്ചലമായതോടെ കുതിക്കുന്ന വിലക്കയറ്റത്തിൽ പകച്ച് ജനം. പച്ചക്കറിയും അരിയും അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചു കയറി ജനം നട്ടം തിരിയുന്പോഴും ആശ്വാസം പകരാനുള്ള നടപടികളൊന്നും സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
അരിയും മുളകും എണ്ണയും അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്പോൾ, വിപണിയിൽ ഇടപെട്ട് സംഭരണം നടത്തി ആവശ്യാനുസരണം നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യാൻ ആവശ്യമായ പണം ലഭിക്കാതെ നോക്കുകുത്തിയായി നിൽക്കുകയാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള സപ്ലൈകോ ഔട്ട്ലെറ്റുകളും മാവേലി സ്റ്റോറുകളും. തക്കാളിക്കും ബീൻസിനും കത്തിരിക്കും വെള്ളരിക്കും പടവലത്തിനുമൊക്കെ വില കുതിക്കുന്പോൾ, കൃഷി വകുപ്പിനു കീഴിലുള്ള സംവിധാനങ്ങൾക്കും ഒന്നും ചെയ്യാനാകുന്നില്ല.
തക്കാളിയടക്കമുള്ള പച്ചക്കറി സാധനങ്ങൾ കൃഷിയിടങ്ങളിൽ നിന്നു നേരിട്ടു സംഭരിക്കാൻ ആവശ്യമായ പണം ലഭിക്കാത്തതാണു കാരണം. വിലക്കയറ്റം നേരിടാനുള്ള പണം അനുവദിക്കാത്തതിനെ തുടർന്നു വിപണി ഇടപെടൽ നടത്താൻ കഴിയാതെ പഴി മുഴുവൻ കേൾക്കേണ്ടി വരുന്നതു സിപിഐയുടെ കൈവശമുള്ള ഭക്ഷ്യ- കൃഷി വകുപ്പുകളാണ്. തങ്ങളുടെ കൈവശമുള്ള വകുപ്പുകളെ പ്രതിസന്ധിയിലാക്കുന്ന നടപടിയിൽ സിപിഐയ്ക്കും എതിർപ്പുണ്ടെന്നാണു സൂചന.
നേരത്തേ സവാളയ്ക്കു വില കുതിച്ചുയർന്നപ്പോൾ, കൃഷിക്കാരിൽനിന്നു നേരിട്ടു സവാള സംഭരിച്ച് സർക്കാർ സംവിധാനങ്ങൾ വഴി വിതരണം നടത്തിയതോടെ വിപണിയിൽ വില പിടിച്ചുനിർത്താൻ കഴിഞ്ഞിരുന്നു. എന്നാൽ, ഇത്തവണ വില ഉയരുന്ന സാധനങ്ങൾ സംഭരിക്കാനാവശ്യമായ പണം ലഭിക്കാത്തതാണു പ്രതിസന്ധിക്കിടയാക്കുന്നത്.
അരിവില കുതിച്ചുയരുന്പോഴും സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി അഞ്ചു കിലോ അരി വീതം മാത്രമാണ് 25 രൂപ സബ്സിഡി നിരക്കിൽ ഒരു മാസത്തക്ക് ഒരു കുടുംബത്തിന് ഇപ്പോഴും നൽകുന്നത്. മുളക് അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ പല മാവേലി സ്റ്റോറുകളിലും സ്റ്റോക്കില്ലെന്ന മറുപടിയും ലഭിക്കുന്നു.
ജയ അരി വരവു കുറഞ്ഞു; എട്ടു രൂപ വരെ വില ഉയർന്നു
ആന്ധ്രയിൽ നിന്നുള്ള വരവു കുറഞ്ഞതോടെ സംസ്ഥാനത്ത് അരിവിലയിലും വൻ വർധന.
ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ജയ, സുരേഖ അരിയുടെ വിലയാണ് പ്രധാനമായി ഉയർന്നത്.നെല്ലിന്റെ സ്റ്റോക്ക് തീർന്നതും വൈദ്യുതി ക്ഷാമവുമാണ് ആന്ധ്രയിൽ നിന്നുള്ള അരി വരവിനു പ്രതികൂലമായത്. സ്ഥിതി തുടർന്നാൽ വില ഇനിയും കുതിച്ചുയരും. 33-34 രൂപ വിലയുണ്ടായിരുന്ന ജയ അരി വില 40-42 ആയി ഉയർന്നു. സുരേഖ അരിയുടെ വിലയും 40ലെത്തി.
തക്കാളിയും ബീൻസും 100 കടന്നു
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ തക്കാളിയും ബീൻസും അടക്കമുള്ള പച്ചക്കറി സാധനങ്ങളുടെ വില കുതിച്ചുയർന്നു. 30-40 രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 120-130 രൂപയാണു തിരുവനന്തപുരത്തെ ചില്ലറ വിൽപ്പന വില. ഹോൾസെയിൽ വില പോലും 100 കടന്നു.
പച്ചക്കറി ഉത്പാദക സംസ്ഥാനങ്ങളായ കർണാടക, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ ഇടങ്ങളിലെ കനത്ത മഴയാണു വില ഉയരാൻ പ്രധാന കാരണം.
മഴയെ തുടർന്നു ഉത്പന്നങ്ങൾ നശിച്ചതും എത്തിക്കുന്ന തക്കാളി അടക്കമുള്ള പച്ചക്കറി സാധനങ്ങൾ നശിക്കുന്നതും വില ഉയരാൻ ഇടയാക്കുന്നതായി വ്യാപാരികൾ പറയുന്നു. ഏത്തയ്ക്ക അടക്കമുള്ള പഴ വിപണിയെയും വിലവർധന ബാധിച്ചിട്ടുണ്ട്.