കുത്തബ് മിനാറിൽ ഖനനം നടത്തുന്നതിന് കേന്ദ്ര പുരാവസ്തു ഗവേഷക വകുപ്പിനോട് (എഎസ്ഐ) ആവശ്യപെട്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ. സാംസ്കാരിക വകുപ്പ് സെക്രട്ടറി ഗോവിന്ദ് മോഹന്റെ നേതൃത്വത്തിൽ ശനിയാഴ്ച കുത്തബ്മിനാർ സന്ദർശിച്ച വിദഗ്ദ സംഘം സ്മാരകത്തിന്റെ നിർമാണത്തെ സംബന്ധിച്ച് പരിശോധിക്കുന്നതിന് ഖനനം നടത്തുന്നത് പരിഗണിക്കണമെന്ന് എഎസ്ഐയോട് നിർദേശിച്ചിരുന്നു.
എന്നാൽ സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ സ്ഥിരം സന്ദർശനത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ സ്മാരകത്തിൽ എത്തിയതെന്നും ഘനനം നടത്തുന്നതിനുള്ള തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും കേന്ദ്ര സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി.
സമുച്ചയത്തിലെ ഗണേശ വിഗ്രഹങ്ങൾ മാറ്റണം എന്നാവശ്യപെട്ട് ദേശീയ സ്മാരക അഥോറിറ്റി എഎസ്ഐക്ക് കത്ത് എഴുതിയതിന്റെ പശ്ചാത്തലത്തിൽ അന്വേഷണ സംഘം സമുച്ചയത്തിനുള്ളിൽ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന പ്രദേശത്ത് പരിശോധന നടത്തി. കുത്തബ്മിനാറിലെ പ്രതിമകൾ, വിഗ്രഹങ്ങൾ മുതലായവ സംബന്ധിച്ച് പഠനം നടത്തുന്നതിനും സമുച്ചയത്തിന് ഉള്ളിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഹിന്ദു, ജൈന വിഗ്രഹങ്ങളെ സംബന്ധിക്കുന്ന വിശദമായ വിവരങ്ങൾ സന്ദർശകർക്ക് ലഭ്യമാക്കുന്നതിനുള്ള സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിനും വിദഗ്ധസംഘം ആവശ്യപെട്ടു.