സംസ്ഥാനത്ത് ആദ്യമായി ജൻറം എസി ലോ ഫ്ളോർ ബസുകൾ സ്ക്രാപ്പ് ചെയ്യുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് തീരുമാനം. തേവരയിൽ കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളിൽ 10 എണ്ണമാണ് ഇത്തരത്തിൽ പൊളിച്ചുവിൽക്കുന്നത്.
2018 മുതൽ 28 ലോ ഫ്ളോർ എസി ബസുകൾ തേവര യാർഡിൽ കിടന്നിരുന്നത് ഹൈക്കോടതിയുടെ നിർദേശം അനുസരിച്ച് കെഎസ്ആർടിസി നിയോഗിച്ച കമ്മിറ്റി പരിശോധിക്കുകയും അതിൽ 10 എണ്ണം സ്ക്രാപ്പ് ചെയ്യുന്നതിനു തീരുമാനിക്കുകയുമായിരുന്നു.
ഈ വാഹനങ്ങൾ ഡിമാന്റ് വരുന്പോൾ റിപ്പയർ ചെയ്ത് ഉപയോഗിക്കാമെന്നായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി യാർഡിൽ സൂക്ഷിക്കാതെ കൂടുതൽ വില ലഭിക്കുന്ന രീതിയിൽ ഇത് വിറ്റുകൂടെ എന്ന് ചോദ്യമുന്നയിച്ച സാഹചര്യത്തിലാണ് 28 ബസുകളിൽ 10 എണ്ണം സ്ക്രാപ്പ് ചെയ്യാനും ബാക്കിയുള്ളവ റിപ്പയർ ചെയ്ത് ഉപയോഗിക്കാനും നിർദേശം നൽകിയത്.
കെഎസ്ആർടിസി എൻജിനീയർമാരെ കൂടാതെ മോട്ടോർ വാഹന വകുപ്പ്, തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളജ് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ സമിതി 28 ബസുകൾ പരിശോധിച്ചു. ഈ ബസുകൾക്ക് കുറഞ്ഞത് 21 ലക്ഷം രൂപ മുതൽ 45 ലക്ഷം രൂപവരെ ചെലവഴിച്ചാലെ നിരത്തിലിറക്കാനാകൂവെന്നു കണ്ടെത്തി.
ഈ ഇനത്തിൽ ആകെ മൂന്നരക്കോടി രൂപ ഈ 10 ബസുകൾ നിരത്തിലിറക്കണമെങ്കിൽ ചെലവഴിക്കേണ്ടതായുണ്ട്. ഇങ്ങനെ മൂന്നര കോടി രൂപ ചെലവഴിച്ചാൽ തന്നെ നിലവിലെ ഡീസൽ വിലയിൽ കുറഞ്ഞ മൈലേജുള്ള ഈ ബലുകൾ ലാഭകരമായി സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണെന്നാണ് വിലയിരുത്തൽ.
കെഎസ്ആർടിസിക്ക് പരിമിത എണ്ണം എസി ബസുകൾ മാത്രമാണ് ഉള്ളത്. ഈ ബസുകളുടെ എൻജിൻ ഉൾപ്പെടെയുള്ളവ മറ്റുള്ള ബസുകളേക്കാൾ ഉന്നത നിലവാരം പുലർത്തുന്നവയുമാണ്. അതുകൊണ്ടാണ് സാന്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തിൽ ഇത് റിപ്പയർ ചെയ്യാമെന്ന് കരുതി നിലനിർത്തിയിരുന്നതെന്നു കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചു.
ഇതിന്റെ എൻജിനും മറ്റ് ഉപയോഗയോഗ്യമായ പാർട്സും ഇളക്കിയെടുത്ത് അറ്റകുറ്റപ്പണികൾക്കായി സൂക്ഷിച്ചിട്ടുള്ള ശേഷിക്കുന്ന 18 ബസുകളിൽ ഉപയോഗപ്പെടുത്തിയാൽ ഏകദേശം രണ്ടുകോടി രൂപ ലാഭിക്കാൻ കഴിയും. കൂടാതെ 1.5 കോടി രൂപയുടെ സ്പെയർപാർട്സുകൾ കൂടി ലഭ്യമാക്കിയാൽ ബാക്കിയുള്ള ബസുകൾ സർവീസിന് സജ്ജമാക്കാൻ സാധിക്കുകയും ചെയ്യും.
മറ്റ് നോണ്‍ എസി ബസുകൾ 920 എണ്ണം സ്ക്രാപ്പ് ചെയ്യുന്നതിന് നിലവിൽ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ഇതിൽ 620 ബസുകൾ സ്ക്രാപ്പ് ചെയ്ത് ലേലം ചെയ്യുന്നതിനും, 300 എണ്ണം ഷോപ്പ് ഓണ്‍ വീൽ ആക്കുന്നതിനുമാണ് തീരുമാനിച്ചരിക്കുന്നത്. സ്ക്രാപ്പ് ചെയ്യുന്നതിന് തീരുമാനിച്ച ബസുകളിൽ 300 എണ്ണത്തെ ലേല നടപടികൾ അന്തിമ ഘട്ടത്തിലാണ്.