രാജ്യത്തിന്‍റെ സാമ്പത്തിക രംഗം അപകടകരമായ സ്ഥിതിയിലെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. കൈയിലുള്ളത് ഇനി ഒരു ദിവസത്തേക്കുള്ള പെട്രോൾ ശേഖരം മാത്രമാണ്. അവശ്യ ഇറക്കുമതിക്ക് പണം കണ്ടെത്താനാകുന്നില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വിക്രമസിംഗെ പറഞ്ഞു.
ശ്രീലങ്ക അതിന്‍റെ എക്കാലത്തെയും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വരാനിരിക്കുന്ന മാസങ്ങൾ അതീവദുഷ്കരമായിരിക്കും. നിലവിൽ അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമാണ്. ദിവസവും 15 മണിക്കൂർ വൈദ്യുതി നിയന്ത്രണമുണ്ട്. ഭക്ഷണത്തിനും ബുദ്ധിമുട്ടുണ്ടെന്നും വിക്രമസിംഗെ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ദേശീയ സമിതി പ്രഖ്യാപിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ദേശീയ സമിതിയിൽ എല്ലാ പാർട്ടിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കൻ എയർലൈൻസിനെ സ്വകാര്യവൽക്കരിക്കാനും തീരുമാനിച്ചു. പുതിയ ബജറ്റ് അവതരിപ്പിക്കുമെന്നും വിക്രമസിംഗെ കൂട്ടിച്ചേർത്തു.
അടുത്ത കുറച്ചു മാസങ്ങൾ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ മാസങ്ങളായിരിക്കും. സത്യം മറച്ചുവയ്ക്കാനും പൊതുജനങ്ങളോട് കള്ളം പറയാനും തനിക്ക് ആഗ്രഹമില്ല. എന്നിരുന്നാലും അടുത്ത കുറച്ചു മാസങ്ങൾ ക്ഷമയോടെ സഹിക്കാൻ ജനങ്ങളോട് അഭ്യർഥിക്കുകയാണ്. പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന് പ്രതിജ്ഞയെടുക്കുന്നതായും വിക്രമസിംഗെ പറഞ്ഞു.