അന്താരാഷ്ട്ര, ആഭ്യന്തര വിമാനസർവീസുകളുടെ നിരക്കുവർധന പിൻവലിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
അവധിക്കാലത്ത് നാട്ടിലേക്ക് വരുന്ന പ്രവാസികളെയും വിനോദസഞ്ചാര മേഖലയെയും നിരക്ക് വർധന ബാധിക്കും. ടൂറിസമുൾപ്പെടുന്ന ഹോസ്പിറ്റാലിറ്റി മേഖലയെ കോവിഡ് മഹാമാരി കാര്യമായി ബാധിച്ചിരുന്നു. സാധാരണ നിലയിലേക്ക് മടങ്ങുന്ന ഈ മേഖലയ്‌ക്ക് പുതിയ തീരുമാനം തിരിച്ചടിയാകും. ആഭ്യന്തര, അന്താരാഷ്‌ട്ര സർവീസുകളുടെ നിരക്കടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ കത്ത്.
കൊച്ചിയിൽനിന്ന് ഡൽഹിയിലേക്ക് നേരത്തേയുണ്ടായിരുന്ന 4000 രൂപ പതിനായിരമാക്കി. മുംബൈ (3000–- 9500), ബംഗളൂരു(2000–-5500), ചെന്നൈ (2500–-6500), തിരുവനന്തപുരം (1500 –- 4800), ഹൈദരാബാദ് (2500 –- 8000), കൊൽക്കത്ത (3500 –- 10000), അഗത്തി (2000–-5500) എന്നിങ്ങനെയാണ് കൊച്ചിയിൽനിന്ന് ആഭ്യന്തര വിമാനയാത്രയ്‌ക്കുള്ള നിരക്ക്.
ദുബായ് (12000 –-40000), അബുദാബി (12000 –- 40000), ഷാർജ (12000 –- 25000), മസ്കത്ത് (12000 –- 17000), ദോഹ 12000 –- 35000), ബഹ്‌റൈൻ (12000 –- 37000), ജിദ്ദ (15000 –- 58000), കുവൈത്ത് (15000 –- 50000), സിങ്കപ്പുർ (10000 –- 20000), ലണ്ടൻ (50000 –- 1 ലക്ഷം), ന്യൂയോർക്ക് (65000 –- 1.3 ലക്ഷം), ഫ്രാങ്ക്‌ഫർട്ട് (50000 –- 1 ലക്ഷം), ടൊറന്റോ (65000 –- 1.2 ലക്ഷം) എന്നിങ്ങനെയാണ് കൊച്ചിയിൽനിന്നുള്ള നിരക്ക് വർധന. പ്രവാസികളും അന്താരാഷ്ട്ര, ആഭ്യന്തര വിനോദ സഞ്ചാരികളും നേരിടുന്ന പ്രയാസത്തിന് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.