ഭക്ഷണം തെരഞ്ഞെടുക്കുമ്പോൾ ഗുണത്തിന് പ്രാധാന്യം നൽകണമെന്നും ഭക്ഷണത്തിന്റെ രൂപവും ഭംഗിയും നിറവും രുചിയും മാത്രം മാനദണ്ഡമാക്കി ഫാസ്റ്റ് ഫുഡുകൾ കഴിക്കുന്നവർ കാൻസർ പോലുള്ള മാരക രോഗങ്ങൾ പണം കൊടുത്ത് വാങ്ങുകയാണെന്ന് സെമിനാർ.
ഭക്ഷ്യ സുരക്ഷ – പൊതുജനങ്ങൾ അറിയേണ്ടത്, ഫുഡ്സ് ആൻഡ് സെക്യൂരിറ്റി സേഫ്റ്റി ആക്ട് വിഷയത്തിൽ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ, വി.കെ പ്രദീപ് കുമാർ ക്ലാസെടുത്തു.
വീട് പണിയുമ്പോഴും വസ്ത്രം തിരഞ്ഞെടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കുന്ന മലയാളികൾ സ്വന്തം അടുക്കള യിലേക്കുള്ള പലവ്യഞ്ജനങ്ങൾ, മസാലപ്പൊടികൾ, പച്ചക്കറികൾ എന്നിവ തെരഞ്ഞെടുക്കുമ്പോൾ വിലയും നിറവും വലുപ്പവുമാണ് ശ്രദ്ധിക്കുന്നത്. ഇത് രോഗങ്ങളിലേക്കാണ് നയിക്കുന്നത്. കീടനാശിനികൾ, നിറത്തിനും രുചിക്കും കേടുകൂടാതെ ഇരിക്കുന്നതിന് ചേർക്കുന്ന രാസവസ്തുക്കൾ എന്നിവ ആരോഗ്യത്തിന് ഹാനികരമാണ്. രാസവസ്തുക്കൾ ചേർക്കാത്ത ഭക്ഷണമാണ് സ്വന്തം കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് എന്ന് ഉറപ്പു വരുത്താൻ ഓരോ മാതാപിതാക്കൾക്കും ഉത്തരവാദിത്തമുണ്ടെന്നും സെമിനാറിൽ പറഞ്ഞു.
പൊതു വിപണിയിൽ നിന്ന് വാങ്ങുന്ന പച്ചക്കറികൾ ഉപയോഗിക്കുമ്പോൾ അരമണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ വെള്ളത്തിലിട്ടശേഷം ടാപ്പിന് ചുവട്ടിൽ വൃത്തിയായി കഴുകിയ ശേഷം ഉപയോഗിക്കണം. മസാലപ്പൊടികൾക്കുള്ള അസംസ്കൃത ഉത്പ്പന്നങ്ങൾ കഴുകി ഉണക്കിയ ശേഷം പൊടിച്ചുപയോഗിക്കുകയാണ് നല്ലത്. പ്ലാസ്റ്റിക് അരി, കോഴികളിലെ ഹോർമോൺ കുത്തിവെപ്പ്, എന്നിവ പോലെ ഭക്ഷണത്തിലെ മായത്തെക്കുറിച്ചുള്ള തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതും ഉൾക്കൊള്ളുന്നതും ഒഴിവാക്കണമെന്നും ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ പറഞ്ഞു.
എന്റെ കേരളം’ പ്രദർശന വിപണനമേളയുടെ ഭാഗമായാണ് സെമിനാർ നടത്തുന്നത്.