ബെയ്ജിങ്∙ കോവിഡ് മഹാമാരി സൃഷ്ടിച്ച ആശങ്കകൾക്കിടെ ചൈനയിൽ ആദ്യമായി മനുഷ്യനിൽ എച്ച്5എൻ8 (പക്ഷിപ്പനി) സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ചൈനയിലെ നാലു വയസ്സുള്ള ആൺകുട്ടിക്കാണ് എച്ച്5എൻ8 സ്ഥിരീകരിച്ചത്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. എച്ച്5എൻ8 മനുഷ്യരിൽ അത്രവേഗം പടർന്നുപിടിക്കില്ലെന്നാണ് ഇവരുടെ ഭാഷ്യം.
2002 മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എച്ച്5എൻ8ന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കേ അമേരിക്കയിൽ ഒരിനം നീർപക്ഷികളിലാണ് ആദ്യമായി ഈ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കുതിര, പട്ടി, നീർനായ തുടങ്ങിയവയിലും ഇതേ വൈറസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യനെ ബാധിച്ചതായി സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.
മധ്യ ഹെനാൻ പ്രവിശ്യയിൽ താമസിക്കുന്ന നാലു വയസ്സുകാരനിൽ എച്ച്5എൻ8 സ്ഥിരീകരിച്ച വിവരം ചൈനയിലെ ദേശീയ ആരോഗ്യ കമ്മിഷനാണ് പുറത്തുവിട്ടത്. പനിയും ജലദോഷവുമായി ഒരു മാസം മുൻപാണ് ഈ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
കുട്ടിയുടെ കുടുംബം വീട്ടിൽ കോഴികളെ വളർത്തുന്നുണ്ടായിരുന്നു. മാത്രമല്ല, കാട്ടുതാറാവുകൾ ഏറെയുള്ള പ്രദേശത്താണ് ഈ കുട്ടിയും കുടുംബവും താമസിച്ചിരുന്നതും. പക്ഷികളിൽനിന്ന് നേരിട്ടാണ് കുട്ടിയെ വൈറസ് ബാധിച്ചതെന്നാണ് നിഗമനം. അതേസമയം, മനുഷ്യനിൽ കാര്യമായി സ്വാധീനം ചെലുത്താനുള്ള കഴിവ് ഈ വൈറസുകൾക്കില്ലെന്നാണ് ആരോഗ്യ വിഭാഗം നൽകുന്ന സൂചന.