സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള തുടർപരിശീലന പരിപാടികൾ ഇനിമുതൽ ഇ– പ്ലാറ്റ്‌ഫോമിലൂടെ. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സമഗ്രമായ സംരംഭം. ഇതിനായി പ്രത്യേക ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം (എൽഎംഎസ്) സജ്ജമാക്കി. 35 കോഴ്‌സുകൾ ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
സംസ്ഥാനത്തുടനീളമുളള ഡോക്ടർമാർ, നേഴ്‌സുമാർ തുടങ്ങി എല്ലാ ആരോഗ്യ പ്രവർത്തകർക്കും എവിടെയിരുന്നും പരിശീലനങ്ങൾ പൂർത്തിയാക്കാം. നിർബന്ധിത പരിശീലനങ്ങളാണിവ. പ്രാക്ടിക്കൽ പരിശീലനങ്ങൾ ആവശ്യമുള്ളവയ്ക്ക് മാത്രം നേരിട്ട് എത്തിയാൽ മതിയാകുമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഓഫീസിന്റെ നവീകരിച്ച കെട്ടിടം, ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം, മിനി കോൺഫറൻസ് ഹാൾ, ട്രെയിനിങ് കൺസോൾ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സി ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് വെബ് അധിഷ്ഠിത ഓൺലൈൻ ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം വികസിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ഏത് ജീവനക്കാർക്കും ഇതിൽ സ്വയം രജിസ്റ്റർ ചെയ്ത് പരിശീലനങ്ങളിൽ പങ്കെടുക്കാം. പരിശീലനങ്ങളുടെ പൂർത്തീകരണവും സർട്ടിഫിക്കറ്റുകളും വ്യക്തിഗത പ്രൊഫൈലിൽ തന്നെ സൂക്ഷിച്ച് ആവശ്യാനുസരണം ഡൗൺലോഡ് ചെയ്യാം. ചടങ്ങിൽ എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയർക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി ആർ രാജു, ചീഫ് എൻജിനീയർ സി ജെ അനില, ഫിനാൻസ് ഡയറക്ടർ ഗീതാമണി അമ്മ, ട്രെയിനിങ് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. വി എസ് ദിവ്യ എന്നിവർ പങ്കെടുത്തു.
പരിശീലനം മൂന്നുതരം
മൂന്നു തരത്തിലുള്ള പരിശീലനം ഇ–-പ്ലാറ്റ്‌ഫോമിൽ സാധ്യമാണ്. പരിശീലനാർഥികൾക്ക് സ്വയം എൻറോൾ ചെയ്ത് സൗകര്യം അനുസരിച്ച് ചെയ്തു തീർക്കാവുന്ന സെൽഫ് പാക്ഡ് കോഴ്‌സുകൾ, പൂർണമായും ഫാക്കൽറ്റി നിയന്ത്രിതമായ സെൽഫ് പാക്ഡ് കോഴ്‌സുകൾ, ലൈവ് സെഷനുകൾ എന്നിവയാണവ. പരിശീലനങ്ങളിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്ക് അധ്യാപകരുമായി സംവദിക്കാനും സംശയ നിവാരണം നടത്താനുമുള്ള സംവിധാനം ലഭ്യമാണ്.
ഒരേ സമയം 5000ലധികം പേർക്ക് പങ്കെടുക്കാം. മെഡിക്കൽ കൗൺസിൽ, നഴ്‌സിങ. കൗൺസിൽ, ഫാർമസി കൗൺസിൽ, പാരാമെഡിക്കൽ കൗൺസിൽ എന്നിവരുമായി സഹകരിച്ചുള്ള പരിശീലനങ്ങളും ലക്ഷ്യമിടുന്നു. പരിശീലനം ആവശ്യമായ സർക്കാർ ആരോഗ്യ പ്രവർത്തകർ അവരുടെ പിൻ നമ്പർ ഉപയോഗിച്ച് kerala health training.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം.