കണ്ണൂർ: ഗ്രാമങ്ങളിൽ ലഹരിയുടെ ധാരാളം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായും അവ എക്സൈസിന്റെയും പോലീസിന്റെയും മുന്നിൽ എത്തിക്കാൻ പലരും ശ്രമിക്കുന്നില്ലെന്നതാണ് വാസ്തവമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ.
ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും എക്സൈസ്, പൊലീസ് എന്നീ വകുപ്പുകളുടെയും നേതൃത്വത്തിൽ നടത്തുന്ന ‘ലഹരിയല്ല ജീവിതം. ജീവിതമാണ് ലഹരി’ എന്ന ലഹരി വിമുക്ത ജനകീയ കാമ്പയിനിന്റെ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ലഹരിക്കെതിരെ ജില്ലയിൽ വരുന്ന രണ്ടു മാസക്കാലം വിപുലമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുക. മേയ് 15നുള്ളിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വാർഡുകളിലും യോഗം ചേർന്ന് വാർഡ്തല ഡ്രഗ് ഒബ്സർവർമാരെ നിയമിക്കാൻ യോഗം നിർദേശിച്ചു.വാർഡുതല നിരീക്ഷണ സേന രൂപീകരിക്കണം, വിവാഹം പോലുള്ള ആഘോഷ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വാർഡുതല സമിതി നിരീക്ഷണം നടത്തണം തുടങ്ങിയ തീരുമാനങ്ങളെടുത്തു.
എല്ലാ മാസവും വിമുക്തി ജില്ലാതല സമിതി യോഗം ചേരാനും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും തീരുമാനമായി.ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.