എലപ്പുള്ളിയിൽ എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ ആക്രമിസംഘം ഉപയോഗിച്ച കാർ വാടകയ്‌ക്കെടുത്തതെന്ന് കണ്ടെത്തി. കഞ്ചിക്കോട് വ്യവസായിക മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ KL9 AQ 79 Ol എന്ന ഓൾട്ടോ 800 കാർ ബിജെപി പ്രവർത്തകനാണ് വാടകയ്‌ക്കെടുത്തതെന്ന് ഉടമ പറഞ്ഞു.
കൃപേഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനം അലിയാർ എന്നയാളാണ് പലർക്കും വാടകയ്‌ക്ക് നൽകുന്നത്. വ്യക്തമായി പരിചയമുള്ള കള്ളിമുള്ളി സ്വദേശി രമേഷാണ് ക്ഷേത്ര ദർശനത്തിനെന്ന പേരിൽ കാർ കൊണ്ടുപോയതെന്ന് അലിയാർ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട സുബൈറിൻ്റെ വീടിനടുത്താണ് രമേശ് താമസിക്കുന്നത്. പൊലീസ് ഇന്നലെത്തന്നെ തന്നെ തേടിയെത്തിയിരുന്നെന്നും അലിയാർ പറഞ്ഞു.രമേശും അലിയാറും തമ്മിലുള്ള ഫോണ്‍സംഭാഷണത്തിന്റെ ശബ്‌ദരേഖ പൊലീസിന് ലഭിച്ചിട്ടുണ്ട്. അമ്പലത്തിൽ പോകാൻ ഒരു ദിവസത്തേക്ക് കാർ വേണമെന്ന് പറഞ്ഞ് നാല് ദിവസം മുമ്പാണ് രമേശ് വിളിച്ചത്. വ്യാഴാഴ്‌ചയാണ് രമേഷ് വാഹനം ആവശ്യപ്പെട്ടത്. മഴയായതിനാൽ വെള്ളിയാഴ്‌ച രാവിലെ എടുക്കാമെന്ന് രമേശ് പറയുന്നതും ശബ്‌ദരേഖയിലുണ്ട്.