നോളജ് എക്കോണമി മിഷൻ വിഭാവനം ചെയ്യുന്ന ‘എന്റെ ജോലി എന്റെ അഭിമാനം’ സന്ദേശം സംസ്ഥാനത്തെ മുഴുവൻ വീടുകളിലേക്കും. തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ മെയ് എട്ടുമുതൽ 15 വരെയാണ് പ്രചരണം.
ഏത് തൊഴിലും മാന്യമാണെന്നും അഭിമാനത്തോടെ ചെയ്യാമെന്നുള്ള സന്ദേശം എല്ലാവരിലും എത്തിക്കലാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് കെ–- ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണിക്കൃഷ്‌ണൻ ദേശാഭിമാനിയോട് പറഞ്ഞു.
കേരളത്തിലെ അഭ്യസ്‌തവിദ്യരായ 40 ലക്ഷം തൊഴിൽരഹിതരുണ്ട്. തൊഴിലുപേക്ഷിച്ച അഞ്ചുലക്ഷത്തോളം വനിതകളും കോവിഡിൽ ജോലി നഷ്ടമായ പ്രവാസികളുമുണ്ട്. കേരളത്തിലെ ഈ തൊഴിൽ ശക്തിക്ക് അനുയോജ്യമായ തൊഴിലുറപ്പാക്കുകയാണ് നോളജ് മിഷൻ ലക്ഷ്യം. നാലുവർഷത്തിനുള്ളിൽ 20 ലക്ഷം പേർക്കെങ്കിലും പദ്ധതിയിലൂടെ ജോലി ലഭ്യമാക്കും.
പ്രചാരണം വിജയിപ്പിക്കുക: മുഖ്യമന്ത്രി
‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചാരണ പരിപാടി വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപന ഭരണത്തലവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് അയച്ചു. നോളജ് എക്കോണമി മിഷൻ പരിചയപ്പെടുത്തുന്ന പുതു തൊഴിൽമേഖലയിലേക്ക് തൊഴിലന്വേഷകരെ എത്തിക്കാൻ വ്യക്തിപരമായ ശ്രദ്ധയും നേതൃത്വവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സർക്കാർ പ്രവർത്തനങ്ങളിൽ എല്ലാ തദ്ദേശ സ്ഥാപനത്തിന്റെയും പങ്കാളിത്തം ഉണ്ടാകണം.