സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽ സർവേ മെയ് എട്ടിന് തുടങ്ങും. നോളജ് എക്കോണമി മിഷന്റെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ ക്യാമ്പയിന്റെ ഭാഗമായാണ് സർവേ. 15വരെ തുടരും. 18നും 59നുമിടയിലുള്ള അഭ്യസ്‌തവിദ്യരായ തൊഴിൽരഹിതരുടെ വിവരമാണ് ശേഖരിക്കുക. 92.11 ലക്ഷം വീടുകളിൽ സർവേ നടക്കും. ഇതിനായി 1.84 ലക്ഷം വളന്റിയർമാരെ സജ്ജമാക്കും.
പ്രവർത്തനം ഏറ്റെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ തദ്ദേശ സ്ഥാപന ഭരണത്തലവൻമാർക്കും കത്തെഴുതി.
വാർഡ്‌തലത്തിൽ ജനപ്രതിനിധികൾ നേതൃത്വംനൽകും. കുടുംബശ്രീവഴി തെരഞ്ഞെടുക്കുന്ന 1034 പേർ പദ്ധതിയുടെ കമ്യൂണിറ്റി അംബാസഡർമാരാകും. ഇവർക്കുള്ള പരിശീലനം 20നകം പൂർത്തിയാക്കും. ഇവർ താഴേത്തട്ടിലെ സന്നദ്ധപ്രവർത്തകരെ സജ്ജരാക്കും. കുറഞ്ഞത് പത്തുലക്ഷം തൊഴിൽരഹിതരെ നോളജ് എക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്‌റ്റം (ഡിഡബ്ല്യുഎംഎസ്) പ്ലാറ്റ്‌ഫോമിൽ രജിസ്‌റ്റർ ചെയ്യിക്കുകയാണ് ലക്ഷ്യം. 40 ലക്ഷം പേർക്ക് നൈപുണി പരിശീലനവും നൽകും.