വിലക്കയറ്റം തടയാൻ ശക്തമായ സർക്കാർ ഇടപെടലുകൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈകോയും കൺസ്യുമർഫെഡും വിപണിയിൽ കാര്യക്ഷമമായി ഇപെടുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കൺസ്യൂമർഫെഡ് വിഷു– ഈസ്‌റ്റർ– റംസാൻ ചന്തകളുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സപ്ലൈകോ 2016 മുതൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ ഒരേ വിലയ്‌ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുന്നു. സർക്കാരിന്റെ സാമ്പത്തികശേഷി നോക്കിയല്ല നടപടി. രാജ്യത്താകെ വിലക്കയറ്റത്തിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ജനങ്ങളുടെ പ്രയാസം പരമാവധി ലഘൂകരിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൺസ്യുമർഫെഡും വിപണി ഇടപെടലിൽ വലിയ പങ്ക് വഹിക്കുന്നു. സ്‌തുത്യർഹമായതും അർപ്പണമനോഭാവത്തോടെയുമുള്ള പ്രവർത്തനമാണ് നടത്തുന്നത്. സപ്ലൈകോയ്‌ക്ക് ബജറ്റ് പിന്തുണയുണ്ട്. കൺസ്യുമർഫെഡിന് പ്രത്യേകം ചില ഘട്ടങ്ങളിൽ മാത്രമാണ് ഇത്തരം സഹായമുള്ളത്. എന്നിട്ടും ഫലപ്രദമായി ഇടപെടാൻ കഴിയുന്നത് ഉൽപാദന കേന്ദ്രങ്ങളിൽനിന്നുതന്നെ അവസ്യസാധനങ്ങൾ ശേഖരിച്ച് വിപണന കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനാലാണ്. അതിനാൽതന്നെ ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ജനപിന്തുണ ഉറപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ സഹകരണ മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ്, വൈസ് ചെയർമാൻ അഡ്വ പി എം ഇസ്‌മായിൽ, സഹകരണ സംഘം രജിസ്‌ട്രാർ ഡോ ആദില അബ്ദുള്ള, ജോയിന്റ് രജിസ്‌ട്രാർ (ജനറൽ) ഇ നിസാമുദീൻ, കോർപറേഷൻ കൗൺസിലർ ഗായത്രി ബാബു, കൺസ്യൂമർഫെഡ് എക്‌സിക്യുട്ടിവ് ഡയറക്ടർ ലേഖാ സുരേഷ് എന്നിവർ സംസാരിച്ചു.