സംസ്ഥാനത്ത് വേനൽമഴ തിമിർക്കുന്നു. വേനൽമഴയിൽ ഇന്നലെ വരെ 44 ശതമാനം അധികം രേഖപ്പെടുത്തി.
അടുത്ത അഞ്ചു ദിവസംകൂടി ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണു സാധ്യത.
മാർച്ച് ഒന്നുമുതൽ ഇന്നലെവരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് കാസർഗോഡ് ജില്ലയിലാണ്. 215 ശതമാനം അധികമഴയാണ് ജില്ലയിൽ പെയ്തത്.
എറണാകുളത്ത് 164 ശതമാനവും വയനാട്ടിൽ 122 ശതമാനവും പത്തനംതിട്ടയിൽ 99 ശതമാനവും അധികമഴ പെയ്തപ്പോൾ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ വേനൽമഴ കുറഞ്ഞു.
ഇന്നലെ വരെ തൃശൂരിൽ 35 ശതമാനവും മലപ്പുറത്ത് 25 ശതമാനവും പാലക്കാട് അഞ്ചു ശതമാനവും കൊല്ലത്ത് ഒൻപത് ശതമാനവും മഴക്കുറവാണ് രേഖപ്പെടുത്തിയത്.