വയനാട്ജില്ലയിൽ വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ്. ജില്ലയുടെ സൗന്ദര്യം നുകരാൻ ദിവസേന ആയിരക്കണക്കിന് സഞ്ചാരികളാണ് വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്നത്. ഡിടിപിസി, വനംവകുപ്പ്, കെഎസ്ഇബി, ജലസേചന വകുപ്പ് എന്നിവയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം മാർച്ചിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഡിടിപിസിയുടെ കീഴിലുള്ള 10 കേന്ദ്രങ്ങളിൽനിന്നായി മാർച്ച് ഒന്ന് മുതൽ 29 വരെയുള്ള കണക്കനുസരിച്ച് 71.43 ലക്ഷം രൂപ ആകെ വരുമാനമായി ലഭിച്ചു. 1,60,000 വിനോദസഞ്ചാരികൾ ഈ കാലയളവിൽ ജില്ലയിലെത്തി.
വയനാടൻ ചുരം മുതൽ കാരാപ്പുഴ, ബാണാസുര, ചെമ്പ്ര പീക്ക്, സൂചിപ്പാറ എന്നിവിടങ്ങളിലേക്കെല്ലാം സഞ്ചാരികളുടെ ഒഴുക്കാണ്. അവധി ദിനങ്ങളിൽ ജില്ലയിലേക്ക് കൂടുതൽ സഞ്ചാരികളെത്തുന്ന സ്ഥലങ്ങളിലൊരിടം കാരാപ്പുഴയും പുക്കോട് തടാകവുമാണ്. കാരാപ്പുഴ ഡാം സൈറ്റും പൂന്തോട്ടവും പാർക്കും അഡ്വഞ്ചർ റെയ്ഡുകളുമാണ് കൂടുതൽ സഞ്ചാരികളെ കാരാപ്പുഴയിലേക്കെത്തിക്കുന്നത്. ബാണസുര സാഗർ ഡാമിലും കൂടുതൽ സഞ്ചാരികൾ എത്തുന്നുണ്ട്.
കോവിഡിനെ പ്രതിരോധിച്ചുകൊണ്ട് ടൂറിസം മേഖലയിൽ വാക്‌സിനേഷൻ പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടത്തിയത് ജില്ലയിലാണ്. ഇതിന്റെ പ്രതിഫലനം നവംബറോടെതന്നെ ടൂറിസം മേഖലയിൽ കണ്ടുതുടങ്ങി. കോവിഡിൽ തളർന്നുകിടന്ന മേഖല ഡിസംബറോടെ ഉണർന്നുതുടങ്ങിയിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സഞ്ചാരികൾ സജീവമായി രംഗത്തെത്തി. മാർച്ചിൽ ഇത് റെക്കാർഡിലെത്തി നിൽക്കുകയാണ്. ആഭ്യന്തര സഞ്ചാരികളുടെ ടൂറിസ്‌റ്റ് ഡെസ്‌റ്റിനേഷനിൽ കോവിഡിന് മുമ്പ് ഏറ്റവും പിന്നിലായിരുന്ന വയനാട് ടൂറിസം രംഗത്തെ ഇടപെടലിലൂടെ നിലവിൽ നാലാമതെത്തിയിട്ടുണ്ട്. പരീക്ഷാക്കാലം ആയതിനാൽ ഏപ്രിലിൽ സഞ്ചാരികളിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
കൂടുതൽ സഞ്ചാരികൾ പൂക്കോട്
മാർച്ചിൽ പൂക്കോട് തടാകത്തിലാണ് വിനോദസഞ്ചാരികൾ കൂടുതലെത്തിയത്. പൂക്കോട് തടാകത്തിൽ 64,472 സന്ദർശകരിൽനിന്നായി 39.07 ലക്ഷം രൂപ വരുമാനമായി ലഭിച്ചു.ഡിടിപിസിക്ക് കീഴിലെ മറ്റിടങ്ങളിലെ സഞ്ചാരികളുടെ എണ്ണവും വരുമാനവും.
കാന്തൻപാറ വെള്ളച്ചാട്ടം- 8776–- – 3.41 ലക്ഷം രൂപ, കുറുവ ദ്വീപ് -19,568–- – – 8.3 ലക്ഷം രൂപ, കർലാട് തടാകം 9736–- – 7.56 ലക്ഷം, ടൗൺ സ്ക്വയർ 7214–- – 72,245 രൂപ, പഴശ്ശി പാർക്ക് 8142 – –-2.89 ലക്ഷം രൂപ, പഴശ്ശി സ്മാരകം–- 2398–- – 45,560 രൂപ , എടക്കൽ ഗുഹ 26,399–- – 7.88 ലക്ഷം രൂപ, റോക്ക് അഡ്വഞ്ചർ ടൂറിസം ചീങ്ങേരി 913–- – 58,130 രൂപ , വയനാട് ഹെറിറ്റേജ് മ്യൂസിയം 2787–- – 55,500 രൂപ .
ഹോംസ്‌റ്റേകൾക്കും
ഉണർവ്
വിനോദസഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ ജില്ലയിലെ റിസോർട്ടുകളിലും ഹോംസ്‌റ്റേകളിലും ആളനക്കായി. ജില്ലക്ക് പുറത്തുനിന്ന് വരുന്ന സഞ്ചാരികൾ താമസിച്ച് ടൂറിസ്റ്റ് സ്ഥലങ്ങളെല്ലാം കണ്ടശേഷം മടങ്ങുന്നതിനാൽ റിസോർട്ടുകളുടെയും ഹോംസ്‌റ്റേകളുടെയും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. കോവിഡ് വ്യാപനംമൂലം കോടികളുടെ നഷ്ടമാണ് വയനാടൻ ടൂറിസം മേഖലയിലുണ്ടായത്. ഇതെല്ലാം മറികടന്നാണ് ടൂറിസംമേഖല വീണ്ടും കുതിക്കുന്നത്. ജില്ലയിലെ രണ്ടാമത്തെ വലിയ തൊഴിൽ മേഖലയാണ് ടൂറിസവും അനുബന്ധ വ്യവസായങ്ങളും. നേരിട്ടും അല്ലാതെയും 30,000 പേർക്ക് തൊഴിൽ നൽകിയിരുന്നതാണ് ടൂറിസം വ്യവസായം.