കൊട്ടിയൂർ: വയനാട് മെഡിക്കൽ കോളജ് നിർമാണത്തിനായി ജില്ലാ അതിർത്തിയുടെ വിളിപ്പാടകലെ ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അപകടാവസ്ഥയിലെത്തിയ രോഗികളുമായി രണ്ടും മൂന്നും മണിക്കൂർ സഞ്ചരിക്കേണ്ടുന്ന പേരാവൂർ, കണിച്ചാർ, കോളയാട്, കേളകം, കൊട്ടിയൂർ പഞ്ചായത്ത് പരിധിയിലുള്ളവർക്കു കൂടി ഉപകാരപ്രദമാകുന്നതാണ് കൊട്ടിയൂർ ബോയ്സ് ടൗണിന് സമീപം മെഡിക്കൽ കോളേജിന് ഭൂമി കണ്ടെത്തിയ സർക്കാർ നടപടി.
എസ്റ്റിമേറ്റ് 308 കോടി
65 ഏക്കർ ഭൂമി
2,48,009 ചതുരശ്ര മീറ്റർ കെട്ടിടം
അനുവദിച്ചത് സർക്കാർ ഭൂമി
ബോയ്‌സ് ടൗണിൽ ഗ്ലെൻലോവൻ എസ്‌റ്റേറ്റിൽ നിന്നും സർക്കാർ ഏറ്റെടുത്ത 65 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളജ് നിർമ്മാണത്തിനായി അനുവദിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് ഉത്തരവ് ഇറക്കിയത്.
സ്ഥലം ഏറ്റെടുത്ത് ഉത്തരവായതോടെ നിർമ്മാണത്തിലേക്ക് ഉടൻ കടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. . അക്കാഡമിക് ബ്ലോക്ക്, സ്റ്റാഫ് ക്വാർട്ടേഴ്സ്, സ്റ്റുഡന്റ്‌സ് ഹോസ്റ്റൽ, കോളജ് സപ്പോർട്ട് സർവീസ് എന്നിവയടങ്ങുന്നതാണ് കെട്ടിട സമുച്ചയം. 2,48,009 ചതുരശ്ര മീറ്റററിലായിരിക്കും കെട്ടിടം.
നിലവിൽ പ്രദേശത്തെ നൂറ് കണക്കിന് രോഗികൾ മാനന്തവാടി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി പോകുന്നുണ്ട്. കൊട്ടിയൂരിൽ നിന്നും ഇരുപതും, കേളകത്ത് നിന്നും ഇരുപത്തിയേഴും പേരാവൂരിൽ നിന്നും മുപ്പതും, ആറളം, മുഴക്കുന്ന് ,കോളയാട്ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നും എളുപ്പത്തിലെത്താവുന്ന വിദഗ്ദ്ചികിൽസാ കേന്ദ്രമെന്നതാണ് നിർദ്ദിഷ്ഠ മെഡിക്കൽ കോളേജിന്റെ പ്രത്യേകത.