സ്വകാര്യ ബസ് പണിമുടക്ക് സംസ്ഥാനത്താകെ പൊതുജനത്തെ വലച്ചു. നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ നിരക്കൊഴിഞ്ഞതോടെ ജനം തെരുവിലായി. സമരം നേരിടാൻ കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുമെന്ന പ്രഖ്യാപനമൊക്കെ പതിവ് പോലെ പാഴ് വാക്കായി.
സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന ഗ്രാമീണ മേഖലയിലാണ് ജനം ശരിക്കും പെട്ടുപോയത്. ഇവിടങ്ങളിൽ കെഎസ്ആർടിസി പതിവ് സർവീസുകൾ പോലും നടത്തിയില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. പരീക്ഷയ്ക്ക് പോകുന്ന വിദ്യാർഥികളും ഓഫീസ് ജോലിക്കാരും വഴിയിൽ കുടുങ്ങി. ദേശസാത്കൃത റൂട്ടുകളിൽ സ്വകാര്യ ബസ് സമരം കാര്യമായി ബാധിച്ചില്ല.
സ്വകാര്യ ബസ് സമരം മൂലം കെഎസ്ആർടിസി ദീർഘദൂര ബസുകളിലും യാത്രക്കാർ തിങ്ങിനിറഞ്ഞു. ഇതോടെ ദീർഘദൂര ബസുകൾക്കും സമയക്രമം പാലിക്കാൻ കഴിഞ്ഞില്ല. ബസുകൾ പലതും വൈകിയതോടെ ജോലിക്കാർക്കൊന്നും സമയത്ത് ഓഫീസിലെത്താൻ കഴിഞ്ഞില്ല.
അതേസമയം തിരുവനന്തപുരത്ത് ഒരു വിഭാഗം സ്വകാര്യ ബസുകൾ സമരത്തിൽ നിന്നും വിട്ടുനിന്നു. ബാക്കി ജില്ലകളിലെല്ലാം സ്വകാര്യബസ് സമരം പൂർണമാണ്. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ നിരക്ക് ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ പണിമുടക്കുന്നത്.