ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിടുന്നതിനിടെ കാട്ടാന വനപാലകർക്ക് നേരെ തിരിഞ്ഞോടി. മൂന്നു വനപാലകർക്ക് പരിക്കേറ്റു. കീഴ്പള്ളി ഫോറസ്റ്റ് ഓഫീസർ പി.പി. പ്രകാശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മനോജ്, വാച്ചർ ഒ.സി. ജിജോ എന്നിവർക്കാണ് ആനയുടെ പിടിയിൽ നിന്നും രക്ഷപ്പെടാനായി തിരിഞ്ഞോടുന്നതിനിടയിൽ വീണു പരിക്കേറ്റത്. ഇവരുടെ പരിക്ക് നിസാരമാണെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. ആദിവാസി പുനരധിവാസ മേഖലയായ താളിപ്പാറ ഭാഗത്ത് കാട്ടാന ഇറങ്ങി എന്ന് വിവരമറിഞ്ഞ് കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്തിന്റെ നിർദ്ദേശ പ്രകാരം ഇവയെ തുരത്താനെത്തിയതായിരുന്നു വനപാലക സംഘം.
മൂന്നാനകളെ കണ്ടെത്തുകയും ഇവയെ വനത്തിലേക്ക് തുരത്തുന്നതിനിടെ ഇതിൽ ഒന്ന് വനപാലകർക്കു നേരെ തിരിഞ്ഞോടുകയായിരുന്നു. ഉച്ചസമയത്തുള്ള കനത്ത ചൂട് ആനകളെ തുരത്തുന്നതിൽ ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതേ വനപാലകസംഘം പതിനഞ്ചോളം ആനകളെ വനത്തിലേക്ക് തുരത്തി വിട്ടിരുന്നു.
previous post