കാര്യമായ മുന്നേറ്റങ്ങളില്ലാതെ യുക്രെയ്ൻ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോഴും എന്ന് അവസാനിപ്പിക്കുമെന്ന സൂചനയൊന്നും നൽകാതെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. അതിനിടെ, പടിഞ്ഞാറൻ യുക്രെയ്നിലെ ലീവ് വിമാനത്താവളത്തിൽ റഷ്യൻ സൈന്യം മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി പ്ലാന്റിൽ നിരവധി മിസൈലുകൾ പതിച്ചതായി സിറ്റി മേയർ ആൻഡ്രി സദോവി പറഞ്ഞു. വിമാനത്താവളം സുരക്ഷിതമാണെന്നും മേയർ അറിയിച്ചു. രാജ്യതലസ്ഥാനമായ കീവിന്റെ വടക്കുഭാഗത്തു സ്ഫോടനമുണ്ടായെന്നും റിപ്പോർട്ടുണ്ട്. യുക്രെയ്നിലെ സാധാരണക്കാരെ ആക്രമിക്കുന്നതിൽ റഷ്യയെ കുറ്റപ്പെടുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ രംഗത്തെത്തി.
യുദ്ധക്കുറ്റങ്ങളും ഗൗരവകരമായ നിയമലംഘനങ്ങളും നടത്തുന്ന റഷ്യയ്ക്കെതിരെ യൂറോപ്യൻ യൂണിയൻ പ്രസ്താവനയിറക്കി. പശ്ചാത്യ രാജ്യങ്ങൾ ഉപരോധങ്ങൾ ശക്തമാക്കിയതിനെത്തുടർന്ന് ഡോൺബാസ് പ്രദേശത്ത് റഷ്യ ‘പറക്കൽനിരോധിത മേഖല’ (No Fly Zone) പ്രഖ്യാപിച്ചതായി റിപ്പോർട്ടുണ്ട്. യുദ്ധം രൂക്ഷമായതോടെ യുക്രെയ്ന് 800 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം നൽകാൻ യുഎസ് തീരുമാനിച്ചിരുന്നു.