ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്ന ജൽജീവൻമിഷൻ കുടിവെള്ളപദ്ധതിയുടെ ഭാഗമായി മലയോരത്തെ അഞ്ച് പഞ്ചായത്തുകളിൽ 296 കോടി രൂപയുടെ പദ്ധതിക്ക് തുടക്കമായി. ആറളം, അയ്യൻകുന്ന്, പായം, തില്ലങ്കേരി, മുഴക്കുന്ന് ഗ്രാമപ്പഞ്ചായത്തുകളിലാണ് പദ്ധതി തുടങ്ങിയത്.
ആറളത്ത് 42 കോടിയും അയ്യൻകുന്നിൽ 71 കോടിയും പായത്ത് 90 കോടിയും തില്ലങ്കേരിയിൽ 21 കോടിയും മുഴക്കുന്നിൽ 52 കോടി രൂപയും വിനിയോഗിക്കും. മേഖലയിലെ 22, 564 കുടുംബാംഗങ്ങൾക്കാണ് ഗാർഹിക കണക്ഷൻ ലഭ്യമാക്കുക. ആറളം പഞ്ചായത്തിൽ 4396-ഉം അയ്യൻകുന്നിൽ 4621-ഉം പായത്ത് 5639-ഉം തില്ലങ്കേരിയിൽ 2909-ഉം മുഴക്കുന്നിൽ 4, 990-ഉം കുടുംബാംഗങ്ങൾക്കുമാണ് കണക്ഷൻ ലഭ്യമാകും. പദ്ധതിയുടെ 50 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവും 15 ശതമാനം പഞ്ചായത്തും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമായിട്ടാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചിട്ടുള്ളത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിൽ ജനപങ്കാളിത്തത്തോടെയും കേരള വാട്ടർ അതോറിറ്റിയുടെയും നിർവഹണ സാങ്കേതിക സഹായത്തോടെയുമാണ് പദ്ധതി നടപ്പാക്കുക. പഞ്ചായത്തിലെ ജൽജീവൻ മിഷൻ പ്രവർത്തനങ്ങളുടെ നിർവഹണ സഹായ ഏജൻസി ജീവൻജ്യോതി എന്ന സംഘടനയാണ്. ജൽജീവൻ മിഷൻ പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി അഞ്ച് പഞ്ചായത്തുകളിലും മാർച്ച് 15 ന് ഓഫീസ് പ്രവർത്തനം തുടങ്ങി.