29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഉക്രയ്‌നിൽ അകപ്പെട്ട 3379 പേരെ നാട്ടിലെത്തിച്ചു: സർക്കാർ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി
Kerala

ഉക്രയ്‌നിൽ അകപ്പെട്ട 3379 പേരെ നാട്ടിലെത്തിച്ചു: സർക്കാർ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി

യുദ്ധത്തെത്തുടർന്ന് ഉക്രയ്‌‌നിൽ അകപ്പെട്ട വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ സത്വരവും ഫലപ്രദവുമായ നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സി കെ ഹരീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഉക്രയ്‌നിലെ വിവിധ പ്രവിശ്യകളിൽ അകപ്പെട്ട വിദ്യാർത്ഥികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചു. കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയുമായി ചർച്ചയും നടത്തി. വിദ്യാർത്ഥികളെ സ്വീകരിക്കാൻ ഡൽഹിയിലും മുംബൈയിലും നോർക്ക ഡെവലപ്മെൻറ് ഓഫീസുകളുടെ നേതൃത്വത്തിൽ 24 മണിക്കൂറും സംവിധാനം ഏർപ്പെടുത്തി. മുംബൈയിലും ഡെൽഹിയിലും കേരള ഹൗസിൽ താമസവും ഭക്ഷണവും ഒരുക്കി. തുടർന്ന് അവിടെനിന്ന് സംസ്ഥാന സർക്കാരിൻറെ ചെലവിൽ ചാർട്ടേഡ് വിമാനങ്ങളിലും അല്ലാതെയും വിദ്യാർത്ഥികളെ നാട്ടിൽ എത്തിച്ചു.

വിമാനത്താവളങ്ങളിൽ നിന്നും അവരെ നാട്ടിലെത്തിക്കുന്നതിന് സൗജന്യമായി വാഹന സൗകര്യവും ഏർപ്പെടുത്തി. ഇതുവരെ 3379 വിദ്യാർത്ഥികളെ ഇത്തരത്തിൽ നാട്ടിൽ എത്തിച്ചിട്ടുണ്ട്. റസിഡന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ഡൽഹി കേരള ഹൗസിൽ സ്‌തു‌‌ത്യർഹമായ പ്രവർത്തനമാണ് കാഴ്‌ച‌വെച്ചത്. ഈ ഘട്ടത്തിൽ അവരെ ഹാർദമായി അഭിനന്ദിക്കുന്നു. ഉക്രൈനിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് വനിതകളടക്കമുള്ള പ്രത്യേക ഉദ്യോഗസ്ഥസംഘം നോർക്കയുടെ നേതൃത്വത്തിൽ പ്രവർത്തനനിരതമാണ്.
വിവിധ കോഴ്‌സുകളിൽ വ്യത്യസ്ത സെമസ്റ്ററുകളിലായി പഠനം നടത്തി വരവെ യുദ്ധത്തെ തുടർന്ന് നാട്ടിലേക്ക് തിരികെ വന്ന വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാരിൻറെ പ്രത്യേക ഇടപെടൽ ആവശ്യമാണ്. സർട്ടിഫിക്കറ്റുകളും മറ്റു വിലപ്പെട്ട രേഖകളും കൈമോശം വന്നവർക്ക് അത് വീണ്ടെടുക്കാനും പഠനം തുടരാനും കഴിയുന്ന സാഹചര്യം ഒരുക്കേണ്ടതുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ നോർക്കയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് പ്രത്യേക സെൽ പ്രവർത്തിക്കും. ഇതിനായി അടുത്ത സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഉക്രയ്‌നിൽ നിന്നും മടങ്ങിവന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനം സംബന്ധിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻറെ നിർദ്ദേശാനുസരണം മാത്രമേ തുടർ തീരുമാനം കൈക്കൊള്ളാനാവൂ. കോവിഡ് മഹാമാരി, യുദ്ധം തുടങ്ങിയ അസാധാരണവും നിർബന്ധിതവുമായ സാഹചര്യങ്ങളിൽ ഇൻറേൺഷിപ്പ് ചെയ്യാതെയോ പൂർത്തിയാക്കാതെയോ തിരിച്ചെത്തുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇൻറേൺഷിപ്പ് പൂർത്തിയാക്കുന്നതിന് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിലുണ്ട്.
അംഗീകൃത മെഡിക്കൽ കോളേജുകളിലോ അതോടൊപ്പമുള്ള ആശുപത്രികളിലോ ഒരു വർഷത്തെ ഇൻറേൺഷിപ്പോ അല്ലെങ്കിൽ അവശേഷിക്കുന്ന കാലയളവോ സൗജന്യമായി പൂർത്തിയാക്കുന്നതിന് സംസ്ഥാന മെഡിക്കൽ കൗൺസിൽ പ്രൊവിഷണൽ രജിസ്ട്രേഷൻ അനുവദിക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. രാജ്യത്തെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റൈപ്പൻറും മറ്റു സൗകര്യങ്ങളും വിദേശത്തുനിന്നും വരുന്നവർക്ക് അനുവദിക്കണമെന്നും വ്യവസ്ഥചെയ്‌തിട്ടുണ്ട്. മറ്റു മെഡിക്കൽ വിദ്യാർത്ഥികളുടെ കാര്യത്തില ദേശീയ മെഡിക്കൽ കമ്മീഷൻറെ തീരുമാനം ആവശ്യമാണ്.

മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള വായ്പ അനുവദിക്കുമ്പോൾ ഹൗസ് സർജൻസി ഉൾപ്പെടെയുള്ള പഠനകാലയളവിന് പുറമെ ഒരു വർഷം കൂടി തിരിച്ചടവ് സാവകാശം നൽകിയാണ് ബാങ്കുകൾ വായ്പ നൽകുന്നത്. ഈ കാലാവധി കഴിയുന്ന മുറയ്ക്കോ തൊഴിൽ സമ്പാദിക്കുന്ന സാഹചര്യത്തിലോ വായ്‌പയുടെ തിരിച്ചടവ് ആരംഭിക്കുന്ന രീതിയാണ് നിലവിലുള്ളത്.

യുദ്ധം കാരണം മെഡിക്കൽ വിദ്യാഭ്യാസം ഉൾപ്പെടെ വിവിധ കോഴ്സുകളിലെ പഠനം നിർത്തി നാട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠനം പൂർത്തിയാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും, കേന്ദ്രസർക്കാരിൻറെയും ദേശീയ മെഡിക്കൽ കമ്മീഷൻറെയും ശ്രദ്ധയിൽപ്പെടുത്തി സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

തിറ മഹോത്സവത്തിന് തുടക്കമായി

Aswathi Kottiyoor

21വരെ മിന്നലിനു സാധ്യത

Aswathi Kottiyoor

കോവിഡ് ധനസഹായത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox