ന്യൂഡൽഹി ∙ പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ നയിക്കാൻ സോണിയ ഗാന്ധിയല്ലാതെ മറ്റാരുമില്ലെന്നു കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഒരേ സ്വരത്തിൽ വ്യക്തമാക്കി. സംഘടനാ തലത്തിൽ നടപ്പാക്കേണ്ട മാറ്റങ്ങൾ, നടക്കാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ ഒരുക്കങ്ങൾ എന്നിവയെക്കുറിച്ച് ആലോചിക്കാൻ അടുത്ത മാസം പാർലമെന്റ് സമ്മേളനം പൂർത്തിയാകുന്നതിനു പിന്നാലെ ചിന്തൻ ശിബിരം സംഘടിപ്പിക്കും. തീയതി വരും ദിവസങ്ങളിൽ തീരുമാനിക്കും. ശിബിരം രാജസ്ഥാനിൽ നടക്കാനാണു സാധ്യത.
ബാധ്യതയാണെങ്കിൽ മാറിനിൽക്കാമെന്ന് ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തെ സൂചിപ്പിച്ച് സോണിയ വ്യക്തമാക്കിയ പ്പോഴാണു നിലവിലെ സാഹചര്യത്തിൽ പ്രസിഡന്റ് പദവിയിൽ സോണിയ തന്നെ തുടരണമെന്ന ആവശ്യമുയർന്നത്. ഓഗസ്റ്റ് 20നു സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തും വരെ തലപ്പത്ത് സോണിയ തുടരും.
ജി 23 സംഘത്തിലെ അംഗങ്ങളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക് എന്നിവരും സോണിയയുടെ നേതൃത്വത്തെ ചോദ്യം ചെയ്തില്ല. ഈ രീതിയിൽ മുന്നോട്ടു പോയാൽ രാജ്യത്തു നിന്നു പാർട്ടി തുടച്ചുനീക്കപ്പെടുമെന്നും അടിമുടി മാറ്റം അനിവാര്യമാണെന്നും സമിതിയംഗങ്ങളിൽ ചിലർ ചൂണ്ടിക്കാട്ടി. ഗാന്ധി കുടുംബത്തിനല്ലാതെ കോൺഗ്രസിനെ ഒറ്റക്കെട്ടായി നിർത്താൻ ആർക്കും സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലും ഇതിനെ അനുകൂലിച്ചു. എന്നാൽ, പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുക്കാനില്ലെന്ന നിലപാടിലാണു രാഹുൽ.
തോൽവിയിൽ നിരാശയുണ്ടെങ്കിലും രാഹുൽ ഗാന്ധിയുടെ പ്രവർത്തന രീതിയെ ആരും വിമർശിച്ചില്ലെന്നു പ്രവർത്തക സമിതിയംഗം ദിനേശ് ഗുണ്ടുറാവു പറഞ്ഞു. വൈകിട്ട് 4 നു സോണിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നാലര മണിക്കൂർ നീണ്ടു. രാഹുൽ, പ്രിയങ്ക ഗാന്ധി, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവരടക്കം 52 പേർ പങ്കെടുത്തു. അനാരോഗ്യം മൂലം മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്, കോവിഡ് ബാധിതനായ എ.കെ. ആന്റണി എന്നിവർ പങ്കെടുത്തില്ല.
വിമർശിക്കാതെ ജി 23
പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനമുന്നയിക്കാതെ ജി 23 അംഗങ്ങൾ. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പൂർണ വിശ്വാസമുണ്ടെന്നറിയിച്ച ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക് എന്നിവർ രാഹുലിന്റെ പ്രവർത്തന രീതിയിലുള്ള അമർഷം പരസ്യമാക്കിയില്ല. സംഘടനാതലത്തിൽ മാറ്റങ്ങൾ നടപ്പാക്കാൻ സോണിയയെ ചുമതലപ്പെടുത്താനുള്ള സമിതി നിർദേശത്തിനും ഇവർ പൂർണ പിന്തുണയറിയിച്ചു.