ചലച്ചിത്രമേളയിലെത്തുന്ന സിനിമാ പ്രേമികളുടെ ‘പ്ലാനിങ്’ തെറ്റിക്കുന്നത് ഒരു തിയറ്ററില്‍നിന്ന് മറ്റൊരു തിയറ്ററിലേക്കുള്ള യാത്രയാണ്. എന്നാൽ ഇത്തവണ ആശങ്ക വേണ്ട. തിക്കുംതിരക്കുമില്ലാതെ യാത്ര ചെയ്യാൻ ആനവണ്ടി ഉണ്ടാകും. കെഎസ്‌ആർടിസിയും ചലച്ചിത്ര അക്കാദമിയും ചേര്‍ന്നാണ് മേളയ്ക്കെത്തുന്നവര്‍ക്കായി ബസ് സർവീസ് ഒരുക്കുന്നത്.
സിനിമയുടെ സമയക്രമമനുസരിച്ച് ടാഗോർ, കൈരളി–- ശ്രീ–- നിള, ഏരീസ് പ്ലസ്, ശ്രീ പത്മനാഭ, നിശാഗന്ധി, കലാഭവൻ തിയറ്ററുകളെ ബന്ധിപ്പിച്ചാണ് സർവീസ്. കൂടാതെ, ഓട്ടോയും പ്രതിനിധികൾക്കായി സർവീസ് നടത്തും. വനിതകൾ ഓടിക്കുന്ന ഇലക്‌ട്രിക് ഓട്ടോയാണ് ഉണ്ടാകുക. തിരുവനന്തപുരം കോർപറേഷനിലെ കുടുംബശ്രീയുമായി ചേർന്നാണ് ഓട്ടോ സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മേളയിലും വനിതകളുടെ ഓട്ടോ സർവീസ് ഉണ്ടായിരുന്നു.
ചലച്ചിത്രമേളയുടെ പ്രചാരണത്തിനും കെഎസ്‌ആർടിസിയുണ്ട്. നഗരയാത്രയിലെ പ്രധാന ആകർഷകമായ ഡബിൾ ഡക്കർ ബസ് ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. മേളയുടെ പോസ്റ്ററുകളും മറ്റും ഒട്ടിച്ചാകും ഡബിൾ ഡക്കറിന്റെ ഓട്ടം. ആദ്യമായാണ് കെഎസ്‌ആർടിസി ബസ് ഇത്തരത്തിൽ ചലച്ചിത്രമേളയുടെ ബ്രാൻഡിങ് ചെയ്യുന്നത്. ബസ് ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന് നിയമസഭയ്ക്കു മുന്നിൽ മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് അറിയിച്ചു.