സംസ്ഥാനം വേനൽ ചൂടിൽ തിളയ്ക്കുന്നു. ആറ് ജില്ലകളിൽ തിങ്കളാഴ്ചയും കനത്ത ചൂടിന് സാധ്യതയെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് വരണ്ട കാലാവസ്ഥാ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത ചൂട് അനുഭവപ്പെടാനിടയുള്ള ആറ് ജില്ലകൾക്ക് നൽകിയ മുന്നറിയിപ്പ് തിങ്കളാഴ്ചയും തുടരും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ച പകൽ താപനിലയിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളിൽ 36 ഡിഗ്ര സെൽഷ്യസിനും മുകളിൽ ചൂട് അനുഭവപ്പെടുമെന്നാണ് നിഗമനം.
പുനലൂരിലാണ് ഇന്ന് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിൽ 38.4 ഡിഗ്രി സെൽഷ്യസും പാലക്കാട് പകൽ താപനില 37.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. കണ്ണൂരിൽ 36.9 ഡിഗ്രി സെൽഷ്യസും കോട്ടയത്ത് 36.6 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്.
വരണ്ട വടക്ക് കിഴക്കൻ കാറ്റാണ് ഈ ദിവസങ്ങളിൽ ചൂട് കൂടാൻ കാരണമെന്നാണ് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇതിനു പുറമെ വേനൽ മഴ ലഭിക്കാത്തതും ചൂട് ക്രമാതീതമായി ഉയരാനിടയാക്കുന്നു.