ഇരിട്ടി: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാട്ടാന കുത്തിക്കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബത്തിനു ലഭിക്കേണ്ട നഷ്ടപരിഹാര തുകയായ ആറു ലക്ഷം രൂപ സംഭവം കഴിഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും നൽകാതെ വനംവകുപ്പ്. പായം പഞ്ചായത്തിൽപ്പെട്ട പെരിങ്കരിയിലെ ചെങ്ങഴശേരിയില്‍ ജസ്റ്റിന്റെ (38) കുടുംബത്തോടാണ് അധികൃതരുടെ അവഗണന. 2021 സെപ്റ്റംബര്‍ 28ന് രാവിലെ രാവിലെ 7.30 ഓടെ ഭാര്യ ജിനിക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ജിനിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജസ്റ്റിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യ ജിനിയുടെ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയുമായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്. എന്നാല്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ജിനിയുടെ ചികിത്സാച്ചെലവ് നൽകാൻ വനംവകുപ്പ് തയാറായിട്ടില്ല.
സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം വനംവകുപ്പ് അഞ്ചു ലക്ഷം രൂപ കുടുംബത്തിന് കൈമാറിയിരുന്നു.
വീട്ടില്‍നിന്ന് നൂറു മീറ്റര്‍ അകലെ മേലേ പെരിങ്കരി റോഡില്‍് ജസ്റ്റിനും ഭാര്യയും സഞ്ചരിച്ച ബൈക്ക് കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. ബൈക്ക് മറിച്ചിട്ടശേഷം ഇരുവരെയും തൂക്കിയെടുത്ത് സമീപത്തെ തേക്കിന്‍തോട്ടത്തിലേക്ക് എറിഞ്ഞ് കൊമ്പുകൊണ്ട് കുത്തിയശേഷം ആന കുന്നിറങ്ങി പോകുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ഇരിട്ടിയിലെയും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. കണ്ണൂരിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു ജസ്റ്റിന്റെ മരണം. ആറു വയസുകാരനായ ജുവാന്‍, മൂന്നര വയസുകാരി ജുവല്‍ എന്നി മക്കളാണ് ദന്പതികൾക്കുള്ളത്. കുടുംബനാഥൻ നഷ്ടപ്പെട്ട കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയുടെ ബാക്കി എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.