ബലാത്സംഗത്തിന് ഇരയായ ബാലികയുടെ ഗർഭച്ഛിദ്രത്തിന് അനുമതി തേടിയുള്ള ഹർജിയിൽ ഗർഭസ്ഥശിശുവിന്റെ ജീവൻ സംരക്ഷിക്കണമെന്ന് ഹൈക്കോടതി. 10 വയസ്സുകാരി അച്ഛനിൽനിന്ന് ഗർഭിണിയായ സംഭവത്തിലാണ് ഹൈക്കോടതി ഇടപെടൽ. ഗർഭസ്ഥശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ കോടതി ഉത്തരവിട്ടു. ഗർഭസ്ഥശിശുവിന്റെ പ്രായവും പെൺകുട്ടിയുടെ ശാരീരികാവസ്ഥയും കണക്കിലെടുത്താണ് കോടതിയുടെ അപൂർവ ഉത്തരവ്.
ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുമ്പോൾ ശിശുവിന് ജീവനുണ്ടെങ്കിൽ സംരക്ഷണവും പരിചരണവും സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ഹൈക്കോടതിയുടെ നിർദേശം. പെൺകുട്ടി 31 ആഴ്ച ഗർഭിണിയാണെന്നും ഭ്രൂണത്തിന് ജീവനുണ്ടെന്നുമായിരുന്നു മെഡിക്കൽ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഗർഭച്ഛിദ്രം നടത്താനാകില്ലെന്ന് സർക്കാർ അറിയിച്ചു. പെൺകുട്ടിയുടെ അമ്മയാണ് ഗർഭച്ഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്. കുട്ടിയുടെ അച്ഛനെതിരെ ബാലനീതി നിയമപ്രകാരവും പോക്‌സോ വകുപ്പനുസരിച്ചും കേസുണ്ട്.