കോവിഡ് പ്രതിസന്ധിക്കുശേഷം വിനോദസഞ്ചാര മേഖലയിൽ നൂതന പദ്ധതികളുമായി സംസ്ഥാന ടൂറിസം വകുപ്പ്. ആഭ്യന്തര, അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി കാരവൻ ടൂറിസം ഉൾപ്പടെയുള്ള പുത്തൻ പദ്ധതികളാണ് രംഗത്തിറക്കിയിരിക്കുന്നത്. വിനോദ സഞ്ചാരികൾ ഒരേ സ്ഥലത്തുതന്നെ താമസിക്കേണ്ടി വരുന്നതിലുള്ള വിരസത ഒഴിവാക്കാൻ ഹോംസ്റ്റേ, ഡ്രൈവ് ഹോളി ഡേയ്സ്, സാഹസിക വിനോദ സഞ്ചാര സ്പോട്ടുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നതെന്ന് ടൂറിസം മേഖലയിലെ പങ്കാളികളുടെ സംഗമത്തിൽ സംസ്ഥാന ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണ തേജ പറഞ്ഞു.
അവതരിപ്പിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ കാരവൻ കേരളയ്ക്കു മികച്ച പ്രതികരണമാണു ലഭിച്ചത്. ഹണിമൂണ് ടൂറിസത്തിനു പറ്റിയ മികച്ച സ്ഥലമായി കേരളം മാറിയിട്ടുണ്ട്. ടൂറിസം മേഖലയിൽ മറ്റാരെയും അനുകരിക്കാതെ മറ്റുള്ളവർ കേരളത്തെ മാതൃകയാക്കുന്ന തരത്തിലുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇനിയും വിപുലമായ പല പദ്ധതികളും ഒരുക്കിയിട്ടുണ്ടെന്നും ടൂറിസം മന്ത്രി ഉൾപ്പടെയുള്ളവർ അക്കാര്യം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം കേരള ടൂറിസം വർഷമാണ്. കൊച്ചി-മുസിരിസ് ബിനാലെ, കേരള ട്രാവൽ മാർട്ട്, ചാന്പ്യൻസ് ബോട്ട് ലീഗ് തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്ന വിദേശികൾ മിക്കവാറും ഒരു വർഷം ഇവിടെത്തന്നെ തങ്ങാനിടയുണ്ട്. അതിനുപുറമേ, വിവിധ സാംസ്കാരിക-സാഹിത്യ മേളകളും സാഹസിക വിനോദ സഞ്ചാര പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും ടൂറിസം ഡയറക്ടർ പറഞ്ഞു.
ഹൗസ് ബോട്ട് യാത്ര, കാരവൻ താമസം, വനങ്ങൾക്കുള്ളിലെ താമസം, പ്ലാന്റേഷൻ സന്ദർശനം, ഹോം സ്റ്റേ, നഗര ജീവിതാനുഭവം, ആയുർവേദ ചികിത്സ, ഗ്രാമീണ യാത്രകൾ, ട്രെക്കിംഗ് തുടങ്ങി വിവിധ പദ്ധതികളാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നതെന്ന് കെടിഡിസി എംഡി വി. വിഘ്നേശ്വരി പറഞ്ഞു.
അടുത്ത മാസം ഇസ്രയേലിലെ ടെൽ അവീവിൽ നടക്കുന്ന ഇന്റർനാഷണൽ മെഡിറ്ററേനിയൻ ടൂറിസം മാർക്കറ്റ്, ഇറ്റലിയിൽ നടക്കുന്ന ബിഐടി, ഒടിഎം മുംബൈ, ഡൽഹിയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ട്രാവൽ ആൻഡ് ടൂറിസം എക്സേഞ്ച് എന്നീ പരിപാടികളിലും ടൂറിസം വകുപ്പ് പങ്കെടുക്കുന്നുണ്ട് കൂടാതെ മാഡ്രിഡിലും മിലാനിലും ബിസിനസ് ടു ബിസിനസ് മീറ്റിംഗുകളും നടത്തുന്നുണ്ട്.