സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പകൽ രണ്ട് മുതൽ രാത്രി പത്തുവരെയാണ് ഇടിമിന്നലിന് സാധ്യത കൂടുതൽ. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടാൽ ഉടൻതന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്തു നിൽക്കരുത്. കെട്ടിടത്തിനകത്ത് ഇരിക്കണം. ഭിത്തിയിലോ തറയിലോ സ്പർശിക്കരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, കുട്ടികൾ തുറസായ സ്ഥലത്തും ടെറസിലും കളിക്കരുത്. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്. ഇടിമിന്നലുണ്ടെങ്കിൽ വാഹനത്തിനകത്ത് തുടരണം.
സൈക്കിൾ, ബൈക്ക് തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണം. തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. ഇടിമിന്നലുള്ളപ്പോൾ കുളിക്കുന്നതും ടാപ്പുകളിൽനിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം. മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും നിർത്തിവയ്‌ക്കണം.
ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽരക്ഷാ ചാലകം സ്ഥാപിക്കാം.
മിന്നലേറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട സമയമാണ്. ഒട്ടും വൈകാതെ മിന്നലേറ്റ ആളിന് വൈദ്യസഹായം എത്തിക്കണമെന്നും അറിയിപ്പിൽ പറയുന്നു.