ദേശീയ കോവിഡ് 19 വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്സിനേറ്റർമാരായി തെരഞ്ഞെടുത്തു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ഗ്രേഡ് വൺ പ്രിയ, കണ്ണൂർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ജെപിഎച്ച്എൻ ഗ്രേഡ് വൺ ടി. ഭവാനി എന്നിവരാണ് ദേശീയ തലത്തിലെ പുരസ്‌കാരത്തിന് അർഹരായത്. മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഇവർക്ക് പുരസ്‌കാരം സമർപ്പിക്കും.
മികച്ച വാക്സിനേറ്റർമാരായി തെരഞ്ഞെടുത്ത പ്രിയയേയും ഭവാനിയേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ഇതോടൊപ്പം ഈ ആശുപത്രികളിൽ വാക്സിനേഷൻ ഊർജിതമായ രീതിയിൽ നടപ്പിലാക്കാൻ പരിശ്രമിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. കോവിഡ് മൂന്നാം തരംഗത്തെ നമുക്ക് വളരെ വേഗം അതിജീവിക്കാനായതിൽ നമ്മുടെ വാക്സിനേഷൻ വിജയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനമാണ്. 86 ശതമാനത്തിലധികം പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകാനായി. 15 മുതൽ 17 വയസുവരെയുള്ള 77 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 36 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. എല്ലാവർക്കും വാക്സിനേഷൻ ഉറപ്പാക്കാൻ സംസ്ഥാനം പ്രത്യേക വാക്സിനേഷൻ യജ്ഞങ്ങൾ തയ്യാറാക്കി. നമ്മുടെ വാക്സിനേഷൻ വിജയമാക്കിയതിന് പിന്നിൽ ആരോഗ്യ പ്രവർത്തകരാണ്. ആ എല്ലാ ആരോഗ്യ പ്രവർത്തകർക്കുള്ള അംഗീകാരമാണ് ഇവരുടെ പുരസ്‌കാരമെന്നും മന്ത്രി പറഞ്ഞു.