ഇരിട്ടി: ഇരിട്ടിയുടെ വിവിധ മേഖലകളിൽ ഇന്നലെയുണ്ടായ അഗ്നിബാധയിൽ ഏക്കർ കണക്കിന് കൃഷിയിടങ്ങൾ കത്തിനശിച്ചു. ആറളം ഫാമിലെ ബ്ലോക്ക് ഒൻപത്, മേൽ മുരിങ്ങോടി ആനക്കുഴി, ഉളിക്കൽ അറബിക്കുളം, കുന്നോത്ത് എന്നിവിടങ്ങളിലായിരുന്നു തീപിടിത്തം. ഉച്ചയ്ക്ക് 12 നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയിലായിരുന്നു തീപിടിത്തം. ആറളം ഫാമിൽ വായനാടുകാർക്ക് പതിച്ചു കൊടുത്ത ഭൂമിയോട് ചേർന്നായിരുന്നു തീപിടിത്തം. വാട്ടർ ടെൻഡർ വാഹനം പോകാൻ കഴിയാത്ത സ്ഥലത്തായിരുന്നതിനാൽ ഏറെ പണിപ്പെട്ടാണ് ഇരിട്ടിയിൽ നിന്നും പേരാവൂരിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കിയത്. മുരിങ്ങോടി ആനക്കുഴിയിൽ സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആദ്യം തീപടർന്നത്. ഇത് പിന്നീട് സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലേക്കും വ്യാപിച്ചു. കുന്നിൻമുകളിലായതിനാൽ അഗ്നിശമന സേനയ്ക്ക് തീയണക്കാൻ ഏറെ പ്രയത്നിക്കേണ്ടി വന്നു. ഉളിക്കൽ അറബിക്കുളം മലയിലും, കുന്നോത്തും ഉണ്ടായ തീപിടിത്തത്തിലും ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി കത്തിനശിച്ചു.