സംസ്ഥാനത്ത് ശൈത്യകാലമഴയിൽ 33 ശതമാനത്തിന്റെ കുറവെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 28 വരെ നീളുന്ന ഇക്കാലയളവിൽ സംസ്ഥാനത്ത് പെയ്യേണ്ടിയിരുന്നത് 22.4 മില്ലീമീറ്റർ മഴയാണ്. എന്നാൽ പെയ്തത് 14.9 മില്ലീമീറ്റർ മാത്രം.
മലപ്പുറം, തൃശൂർ, വയനാട്, പാലക്കാട്, കണ്ണൂർ ജില്ലകളാണു രൂക്ഷമായ മഴക്കുറവ് നേരിടുന്നത്. മലപ്പുറത്ത് 100 ശതമാനവും തൃശൂർ, വയനാട് ജില്ലകളിൽ 99 ശതമാനവും പാലക്കാട്, കണ്ണൂർ ജില്ലകളിൽ 97 ശതമാനവും മഴക്കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്.
ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഇടുക്കിയിൽ 26.3 മില്ലീമീറ്ററും പത്തനംതിട്ടയിൽ 47.3 മില്ലീമീറ്ററും മഴയാണ് ഇക്കഴിഞ്ഞ രണ്ടു മാസങ്ങളിലായി പെയ്തത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ 2015ൽ മാത്രമാണു സംസ്ഥാനത്ത് ഇതിനു മുൻപ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മഴക്കുറവ് ഇത്രയേറെ രൂക്ഷമായിട്ടുള്ളത്.
2015 കാലയളവിൽ 22.4 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 8.9 മില്ലീമീറ്ററായിരുന്നു. ഇക്കുറി വേനൽ കടുക്കുമെന്നതിന്റെ സൂചനയാണ് ഇതു നൽകുന്നതെന്നു കാലാവസ്ഥാവിദഗ്ധർ വിലയിരുത്തുന്നു. മാർച്ച് ആരംഭിക്കുന്നതിനു മുൻപുതന്നെ സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി വർധിക്കുന്നതായാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകളും വ്യക്തമാക്കുന്നത്.
മാർച്ച് ഒന്നു മുതൽ മേയ് 31 വരെ നീളുന്ന സംസ്ഥാനത്തെ വേനൽക്കാലമാണ് കേരളത്തിലെ രണ്ടാമത്തെ വലിയ മഴക്കാലം. കാലവർഷം ഒഴിച്ചുനിർത്തിയാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കേണ്ടതും ഇക്കാലയളവിലാണ്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദങ്ങളും ചുഴലിക്കാറ്റുകളും രൂപപ്പെടാൻ സാധ്യതയുള്ള മാസങ്ങൾ കൂടിയാണിത്. ഇക്കാലയളവിൽ 361.5 മില്ലീമീറ്റർ മഴയാണു സംസ്ഥാനത്തു പെയ്യേണ്ടത്.
2021 ൽ ഇതിന്റെ ഇരട്ടിയോളം പെയ്ത്(750.9 മില്ലീമീറ്റർ) വേനൽ മഴ കേരളത്തെ വിറപ്പിച്ചിരുന്നു. ഇക്കുറിയും സംസ്ഥാനത്ത് കാര്യമായ തോതിൽ വേനൽമഴ ലഭിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മഴ കുറഞ്ഞതിനാൽ ഇക്കുറി വേനൽമഴ കൂടി കനിഞ്ഞില്ലെങ്കിൽ സംസ്ഥാനം കടുത്ത വരൾച്ചയിലേക്കു നീങ്ങുമെന്നും കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി സംസ്ഥാനത്ത് പെയ്ത മഴയുടെ കണക്കുകൾ ജില്ല തിരിച്ച്, മില്ലീമീറ്ററിൽ. ജില്ല-പെയ്ത മഴ (പെയ്യേണ്ടിയിരുന്ന മഴ) എന്ന ക്രമത്തിൽ.
ആലപ്പുഴ 27.3 (44.7)
കണ്ണൂർ 0.1 (4)
എറണാകുളം 21.1 (27.2)
ഇടുക്കി 26.3 (29)
കാസർഗോഡ് 1 (2.7)
കൊല്ലം 24.1 (45)
കോട്ടയം 17.2 (35.2)
കോഴിക്കോട് 3.7 (6.4)
മലപ്പുറം 0 (7.4)
പാലക്കാട് 0.2 (9.3)
പത്തനംതിട്ട 47.3 (57.5)
തിരുവനന്തപുരം 57.1 (37.1)
തൃശൂർ 0.1 (13.2)
വയനാട് 0.1 (13.2)