വിദ്യാർഥികളിൽ മാധ്യമ സാക്ഷരത വളർത്താൻ വ്യത്യസ്തപരിപാടികൾ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള മീഡിയ അക്കാദമി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംസ്ഥാനതലത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ് പ്രസ് പ്രശ്‌നോത്തരി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രബോധവും വികസനചിന്തയും വളർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിൽ മാധ്യമങ്ങളും പങ്കുവഹിക്കണം. ഇക്കാര്യത്തിൽ മാധ്യമങ്ങളിൽ വരുന്ന നേരും നുണയും വിദ്യാർഥികൾ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.
റഷ്യൻ കൾച്ചറൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായി. ‘ക്വിസ് പ്രസി’ന് നേതൃത്വം കൊടുക്കുന്ന ക്വിസ് മാസ്റ്റർ ജി എസ് പ്രദീപിനെ മന്ത്രി പൊന്നാട അണിയിച്ചു. അക്കാദമിയുടെ ഇന്റർനെറ്റ് റേഡിയോയുടെ ആഭിമുഖ്യത്തിൽ നടന്ന ഒ എൻ വി കവിതാലാപന മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. അക്കാദമിയുടെ ഫോട്ടോ ജേർണലിസം കോഴ്‌സിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
പ്രശ്‌നോത്തരി വിവിധ എപ്പിസോഡായി കൈറ്റ്-വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുമെന്ന് ചാനൽ സിഇഒ ഡോ.അൻവർ സാദത്ത് പറഞ്ഞു. അക്കാദമി സെക്രട്ടറി എൻ പി സന്തോഷ്, സി-ഡിറ്റ് രജിസ്ട്രാർ ജയദേവ് ആനന്ദ് എ കെ, ഗായിക അപർണ രാജീവ്, സി-ഡിറ്റ് പ്രതിനിധി കാർത്തികേയൻ എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ 12 സ്‌കൂൾ ടീമാണ് നേരിട്ട് മത്സരിക്കുന്നത്. മുഖ്യമന്ത്രിയുടെ ട്രോഫിയും അരലക്ഷം രൂപയുമാണ് ഒന്നാം സമ്മാനം. 30,000 രൂപ, 15,000 രൂപ രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ് നൽകും. മത്സരം ശനിയാഴ്ചയും തുടരും.