ന്യൂഡൽഹി ∙ ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം തുടരാമെന്നു സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണത്തിനു സ്റ്റേ ഇല്ലെന്നു വ്യക്തമാക്കിയ കോടതി, സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സമ൪പ്പിച്ച ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്നു വ്യക്തമാക്കി. നേരത്തെ സംസ്ഥാന സർക്കാരും സിബിഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. രണ്ട് ഹർജികളും ഒരുമിച്ചു പരിഗണിക്കുമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.
ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണ് സിബിഐ പ്രവർത്തിക്കുന്നതെന്നും അതിനാൽ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമാണെന്നും ലൈഫ് മിഷൻ വാദിച്ചു. വിശദമായ വാദം കേൾക്കണമെന്ന നിലപാടും ലൈഫ് മിഷനു വേണ്ടി ഹാജരായ കെ.വി. വിശ്വനാഥൻ, സ്റ്റാൻഡിങ് കൗൺസൽ സി.കെ. ശശി എന്നിവർ വ്യക്തമാക്കി. സ്റ്റേ നേരത്തെ തന്നെ ഇല്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഇപ്പോൾ അന്വേഷണത്തിൽ ഇടപെടുന്നില്ലെന്നും കോടതി മറുപടി നൽകി. പാവങ്ങൾക്ക് വീട് വച്ചുനൽകുന്ന പദ്ധതിയാണ് ലൈഫ് മിഷൻ നടപ്പാക്കുന്നതെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നതിനു തെളിവാണ് വിജിലൻസ് അന്വഷണമെന്നായിരുന്നു സിബിഐ ചൂണ്ടിക്കാട്ടിയത്. സന്തോഷ് ഈപ്പനു വേണ്ടി സിദ്ധാർഥ് ദാവെ, ജോജി സ്കറിയ എന്നിവർ ഹാജരായി.