യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെയെത്തിക്കാന്‍ ശ്രമം തുടരുന്നു. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ എയര്‍ഇന്ത്യയുടെ വിമാനങ്ങള്‍ റൊമേനിയയിലേക്കും ബുഡാപെസ്റ്റിലേക്കും അയക്കാനാണ് ശ്രമം. വിമാനങ്ങള്‍ ശനിയാഴ്ച പുറപ്പെടുമെന്നാണ് സൂചന.
മലയാളികൾ ഉൾപ്പെടെ നിരവധിപേരാണ് യുക്രെയ്നില്‍ കുടുങ്ങിയത്. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ മന്ത്രിതല സമിതി യോഗം ചേർന്നിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, നിർമല സീതാരാമൻ, എസ്. ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രൊ കുലേബയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചർച്ച നടത്തി. യുക്രെയ്നിന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റൊമേനിയ എന്നിവിടങ്ങളിൽ റോഡ് മാർഗമെത്തിച്ചശേഷം വിമാനമാർഗം ഇന്ത്യയിലേക്കു കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്.
പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റോമേനിയ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരെയും ജയശങ്കർ ഫോണിൽ വിളിച്ചു. രക്ഷാദൗത്യത്തിനായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഈ രാജ്യങ്ങളിലെത്തി.