കെഎസ്ആർടിസി ഉൾപ്പെടെ ബൾക്ക് പർച്ചേസ് വിഭാഗത്തിനുള്ള ഡീസൽ വില എണ്ണ കമ്പനികൾ കുത്തനെ കൂട്ടി. ലിറ്ററിന് 6.73 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം കെഎസ്‌ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടും. ദിവസം 50,000 ലിറ്ററിൽ കൂടുതൽ ഡീസൽ ഉപയോഗിക്കുന്നവർക്കുള്ള വിലയാണ് കൂട്ടിയത്. വൈദ്യുതി നിലയങ്ങൾ, വ്യവസായശാലകൾ എന്നിവർക്കും വിലവർധന തിരിച്ചടിയാണ്. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചാത്തലത്തിൽ ഇന്ധനവിലപൊതുവായിവർധിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നരേന്ദ്രമോദി സർക്കാരിന്റെ ഈ വളഞ്ഞ വഴിയുള്ള കൊള്ള.
പുതിയ വിലപ്രകാരം ഒരു ലിറ്റർ ഡീസലിന് 98.15 രൂപ കെഎസ്ആർടിസി ഉൾപ്പെടെയുള്ളവർ നൽകണം. സ്വകാര്യ പമ്പുകളിൽ ഡീസൽ ലിറ്ററിന് 91.42 രൂപയ്ക്ക് ലഭിക്കുമെന്നിരിക്കെയാണ് ഈ കൊള്ള.